'ആദ്യാചാര്യത്വം കൈ കൊണ്ട്' എന്ന പാട്ടിനെതിരെ വേര്‍പാട് സഭകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി.
സത്യ സുറിയാനി സഭയില്‍ നിന്ന് വചനത്തിന്റെ അതിര്‍വരമ്പ് വിട്ടു പോയവര്‍ തങ്ങള്‍ സത്യം അറിഞ്ഞു, പാസ്റ്റര്‍ തങ്ങളുടെ കണ്ണ് തുറന്നു, എനിക്ക് പ്രകാശം ലഭിച്ചു എന്നെല്ലമാണല്ലോ സാക്ഷിക്കുന്നത്. സഭ ഒരിക്കലും വിശ്വസിച്ചിട്ടില്ലാത്തതും, സഭയില്‍ നടപ്പില്ലാത്തതുമായ ചില കാര്യങ്ങള്‍ സഭയില്‍ പാരമ്പര്യങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. അതില്‍ ഏറ്റവും വലിയ ചതിയാണ് ലേവ്യ പൗരോഹിത്യം സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളത്. പുതിയനിയമ സഭയില്‍ പൗരോഹിത്യവും പൗരോഹിത്യ വാഴ്ചയുമുണ്ടെന്നുള്ള വചനസത്യം മറന്നിട്ട് ലേവ്യ പൗരോഹിത്യം, ന്യായപ്രമാണം - യോഹന്നാന്‍ വരെ എന്ന വാക്യത്തെ വളച്ചൊടിച്ചു വേര്‍പാട് സഭകള്‍ ആളുകളെ തെറ്റിധരിപ്പിക്കുന്നു. പഴയ നിയമ പൗരോഹിത്യം പുതിയനിയമ സഭയുടെ പൗരോഹിത്യത്തിന്റെ നിഴല്‍ മാത്രമാണ്. എന്നാല്‍ സിറിയൻ ഓര്‍ത്തഡോക്സ് ആരാധനയില്‍ ഉപയോഗിക്കുന്ന 'ആദ്യാചാര്യത്വം കൈക്കൊണ്ട്...' എന്ന പാട്ടിന് വേര്‍പാട് സഭകള്‍ ഒരു വ്യാഖ്യാനവും കൊടുത്ത് ലേവ്യപൗരോഹിത്യം സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നും, ഇതെല്ലാം വലിച്ചെറിഞ്ഞു രക്ഷിക്കപ്പെടണമെന്നും, ഈ പാട്ട് തന്നെ വേദവിപരീതമാണെന്നും പഠിപ്പിക്കുന്നു.
"ആദ്യാചാര്യത്വം കൈ കൊണ്ട-
ഹറോന്‍ മൂശയോടോന്നിച്ചു
സ്കറിയായ്കത് നല്‍കി മൂശ
സ്കറിയ യോഹന്നാനേകി
യോഹന്നാന്‍ കര്‍ത്താവീനും
കര്‍ത്താ തന്‍ ശ്ലീഹന്മാര്‍ക്കും
നാനാ സൃഷ്ടി വിഭാഗങ്ങള്‍ക്കേകി ശ്ലീഹന്മാര്‍....."
സിറിയൻ ഓര്‍ത്തഡോക്സ് സഭയിലില്ലാത്ത ഒരു വിശ്വാസം ഈ ഗാനത്തിലുണ്ടെന്നു പറഞ്ഞു പറ്റിച്ചു സത്യത്തില്‍ നിന്ന് അനേകരെ വേര്‍പാട് സഭകള്‍ തെറ്റിക്കുന്നു. ഇതിനെക്കുറിച്ചാണ് കര്‍ത്താവു - "ആട്ടിന്‍ തൊഴുത്തില്‍ വാതിലിലൂടെയല്ലാതെ വേറെ വഴിയായി കടക്കുന്നവനെല്ലാം കള്ളനും കവര്‍ച്ചക്കാരനുമാകുന്നു" എന്ന് പറഞ്ഞിരിക്കുന്നത്. സഭയ്ക്കെതിരായ ആരോപണങ്ങള്‍ ഇവയാണ്:
1) മോശ പുരോഹിതനല്ല.
2) മോശ സ്കറിയായ്ക്ക് പട്ടം കൊടുത്തില്ല.
3) യോഹന്നാന്‍ പുരോഹിതനല്ല.
4) യോഹന്നാന്‍ കര്‍ത്താവിനു ഏകി എന്നത് വേദവിപരീതമാണ്.
ഇങ്ങനെ പോകുന്നു അവരുടെ വ്യാഖ്യാനം.
ഇവരുടെ ആരോപണങ്ങള്‍ ഓരോന്നായി ചിന്തിക്കാം.
1) മോശ പുരോഹിതനാണെന്ന് വിശ്വസിക്കുന്നതിനു വ്യഖ്യാനതിന്റെ ആവശ്യമില്ല. സങ്കീ : 99-6 "അവന്റെ പുരോഹിതന്മാരില്‍ മോശയും അഹറോനും...". ആകയാല്‍ സത്യവചനം വിശ്വസിക്കുന്ന എനിക്ക് മോശ പുരോഹിതനാകുന്നു.
2) മോശ സ്കറിയായ്ക്ക് പട്ടം നല്‍കി എന്നത് ശരിയാണ്. ഏതു പാട്ടിലും ഒരു സന്ദേശമുണ്ടായിരിക്കും. അല്ലാതെ ഇതിനെ ഒരു ചരിത്ര രേഖയായി സഭ പഠിപ്പിക്കുന്നില്ല. ഇവിടെ മോശ സ്കറിയായ്ക്ക് നല്‍കി എന്നത് പ്രായോഗികമായ കാര്യമല്ല. കാരണം ഇവര്‍ തമ്മില്‍ ഏതാണ്ട് 1500 വര്‍ഷങ്ങളുടെ അകലമുണ്ട്. മോശ മുതല്‍ യോഹന്നാന്‍ വരെയുള്ള ന്യായപ്രമാണത്തിന്റെ പിന്‍ന്തുടര്‍ച്ചയെ കാണിക്കാനാണ് മോശ സ്കറിയായ്ക്ക് ഏകി എന്ന് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ അല്പം വിവേകമുള്ളവര്‍ക്ക് നിഷ്പ്രയാസം മനസ്സിലാകുന്ന കാര്യമാണ്. വേര്‍പാട് സഭകളില്‍ പോയ ആളുകള്‍ക്ക് ഈ പറഞ്ഞ സാധനം ഇല്ലാത്തതിനാല്‍ അവര്‍ക്ക് മനസ്സിലാവില്ല.
ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. (യോഹ:1:17). ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെയായിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. (ലൂക്കോ16:16) ഈ രണ്ടു വാക്യങ്ങള്‍ ചേര്‍ത്ത് പഠിച്ചാല്‍ ഈ ഭാഗത്തിലെ സന്ദേശം മനസ്സിലാകും. യോഹന്നാന്‍വരെ എന്നുവച്ചാല്‍ യോഹന്നാനു മുമ്പ് സ്കറിയായില്‍ അവസാനിച്ചു എന്നല്ല. യോഹന്നാനു ശേഷം കര്‍ത്താവില്‍ പൂര്‍ണ്ണമാകുന്നു എന്നാണ് മനസ്സിലാക്കെണ്ടത്.
3) യോഹന്നാന്‍ പുരോഹിതനാണ്. ഇത് വളരെ ഗൗരവമുള്ള ഒരു ആരോപണമാണ്. യോഹന്നാന്‍ യാഗം അര്‍പ്പിച്ചതായിട്ടോ പുരോഹിത വസ്ത്രം ധരിച്ചതായോ വചനമില്ല. അതിനാല്‍ യോഹന്നാന്‍ പുരോഹിതനല്ല. ഇതാണ് വേര്‍പാട് സഭകളുടെ വ്യാഖ്യാനം. യോഹന്നാന്‍ പുരോഹിതനാണെന്ന് വേദപുസ്തകത്തില്‍ എഴുതിയിട്ടില്ല. അതിനാല്‍ യോഹന്നാന്‍ പുരോഹിതനല്ല. ഈ നിലപാടിനെ സാധൂകരിക്കാന്‍ വേര്‍പാട് സഭകള്‍ ബൈബിള്‍ വളച്ചൊടിക്കുന്നു. എന്നാല്‍ സിറിയൻ ഓര്‍ത്തഡോക്സ് സഭയാകട്ടെ വേദപുസ്തകത്തോടൊപ്പം അപ്പോസ്തോലന്മാരില്‍ നിന്ന് പ്രാപിച്ച പാരമ്പര്യത്തെ മുറുകെ പിടിക്കണം എന്ന പൗലോസ് ശ്ലീഹായുടെ കല്പന പാലിച്ചുകൊണ്ട് യോഹന്നാന്‍ പുരോഹിതനാണെന്ന് വിശ്വസിക്കുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് നോക്കാം. യോഹന്നാന്‍ പുരോഹിതനല്ലെന്ന് വ്യക്തമാക്കാന്‍ യോഗ്യമായ വചനമില്ല എന്നതാണ് സത്യം. മോശ മുതല്‍ യോഹന്നാന്‍ വരെ ഏതാണ്ട് 1500-ല്പരം വര്‍ഷങ്ങള്‍ ഉണ്ടായിരിക്കെ ന്യായപ്രമാണ പ്രകാരം അനേകായിരം പുരോഹിതന്മാര്‍ യാഗമര്‍പ്പിച്ചിരുന്നു എന്നത് സ്വീകരിക്കാതിരിക്കാന്‍ സാധ്യമല്ല. എന്നാല്‍ വേദപുസ്തകത്തില്‍ യാഗമര്‍പ്പിച്ചിരുന്നവരുടെ എണ്ണം ഏതാണ്ട് അമ്പതില്‍ താഴെ മാത്രമേയുള്ളൂ. അങ്ങേയറ്റം പോയാല്‍ 100. വേര്‍പാട് സഭകളുടെ ന്യായം സ്വീകരിച്ചാല്‍ യിസ്രായേലില്‍ പുരോഹിതന്മാരുടെ എണ്ണം പത്തോ അമ്പതോ മാത്രമാണ്. ഇത് സ്വീകരിക്കാന്‍ സാധ്യമല്ലാത്ത പോലെ യോഹന്നാന്‍ യാഗമര്‍പ്പിക്കാത്തതിനാല്‍ പുരോഹിതനല്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇതില്‍ത്തന്നെ വരുന്ന അടുത്ത ആരോപണമാണ് യോഹന്നാന്റെ വസ്ത്രം -
യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ധരിച്ചതിനാല്‍ യോഹന്നാന്‍ പുരോഹിതനല്ല. ഇതാണ് വേര്‍പാടുകാരുടെ കണ്ടുപിടിത്തം.
എന്നാല്‍ സത്യവചനം പഠിക്കുന്ന എനിക്ക് മനസ്സിലായത് ന്യായപ്രമാണ പ്രകാരം പുരോഹിതര്‍ വസ്ത്രം ദേവാലയത്തില്‍ അഴിച്ചു വയ്ക്കണം എന്നാണ് (ലേവ്യ16:23-24). വസ്ത്രം നോക്കി പുരോഹിതനാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നെങ്കില്‍ പൗലോസ് മഹാപുരോഹിതനെ ശകാരിക്കേണ്ടി വരില്ലായിരുന്നു. (അപ്പൊ 23:1-5). ആകയാല്‍ വസ്ത്രം നോക്കി ഒരാളെ പുരോഹിതനെന്ന് പറയാന്‍ കഴിയില്ല. യോഹന്നാന്‍ പുരോഹിതനല്ലെന്ന് പറയാനുള്ള വേര്‍പാട് സഭകളുടെ മറ്റൊരു ന്യായമാണ് "യോഹന്നാന്‍ മരുഭൂമിയില്‍ നിന്ന് വന്നു" എന്നുള്ളത്. യോഹന്നാന്‍ ക്രിസ്തുവിന്റെ മുന്നോടിയാകയാല്‍ പിന്നാലെ വരുന്നവന്‍ യോഹന്നാന്‍ വന്നത് പോലെ മരുഭൂമിയില്‍ നിന്ന് വരേണ്ടത് ആവശ്യമാണ്. ആകയാല്‍ കര്‍ത്താവു സ്നാനം സ്വീകരിച്ച ശേഷം മരുഭൂമിയില്‍ പോകുകയും പിന്നീട് തിരിച്ചു വന്നു സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. അതിനാല്‍ ഈയൊരു കാരണത്തിന്റെ പേരില്‍ യോഹന്നാന്‍ പുരോഹിതനല്ലെങ്കില്‍ കര്‍ത്താവും പുരോഹിതനല്ലെന്ന് പറയേണ്ടി വരും. പാട്ടില്‍ പറയുന്നത് സ്കറിയ, തന്റെ ഏക മകനായ യോഹന്നാനെ പുരോഹിതനാക്കി എന്നാകുന്നു. ന്യായപ്രമാണ പ്രകാരം പിതാവിന് പകരം മകന്‍ പുരോഹിതനായി അഭിഷേകം പ്രാപിക്കണം. (ലേവ്യ:16:32) സകല ന്യായപ്രമാണവും പാലിച്ചിരുന്ന സ്കറിയ ഇത് ലംഘിച്ചു എന്ന് വേര്‍പാട് സഭക്കാര്‍ക്ക് മാത്രം അവരുടെ 'ആത്മാവ്' വെളിപ്പെടുത്തി എന്ന് വച്ചാല്‍ അവരില്‍ വ്യാപരിച്ചിരിക്കുന്ന ആത്മാവ് ഏതാണെന്ന് വ്യക്തമാണ്. 'സ്കറിയ യോഹന്നാനു ഏകി' എന്നത് ന്യായപ്രമാണ നിവര്‍ത്തിയും വിശ്വാസ യോഗ്യവുമായ വചനമാണ്.
4) യോഹന്നാന്‍ കര്‍ത്താവിന്നേകി - വേര്‍പാട് സഭകള്‍ക്ക് ഒട്ടും ദഹിക്കാത്ത കാര്യമാണിത്. കര്‍ത്താവു മല്‍ക്കിസദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനാണ്. അതിനാല്‍ യോഹന്നാനില്‍ നിന്ന് പൗരോഹിത്യം സ്വീകരിക്കേണ്ട ഗതികേട് കര്‍ത്താവിനില്ല. ഇതാണ് വേര്‍പാട് ഉപദേശം.
ന്യായപ്രമാണവും പൗരോഹിത്യവും ക്രിസ്തുവില്‍ മാറ്റം (change) വരുവാന്‍ ആവശ്യമെന്ന വാക്യത്തെ വളച്ചൊടിച്ചു "മാറ്റം" എന്ന വാക്ക് മാറ്റി പകരം "നീക്കം" എന്നാക്കി ഇവര്‍ ആളുകളെ പഠിപ്പിക്കുന്നു (എബ്രാ 7:12-14). 'മാറ്റവും', 'നീക്കവും' രണ്ടു വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള പദങ്ങളാണെന്നത് ഇവര്‍ക്ക് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണോ എന്നറിയില്ല. എന്നാല്‍ നീക്കുകയല്ല നിവര്‍ത്തിക്കുകയായിരുന്നു എന്നാണ് സത്യവചനം. മുറിവാക്യം പറഞ്ഞു നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. യോഹന്നാന്‍ കര്‍ത്താവിനു ഏകി എന്നത് വേദപുസ്തക അടിസ്ഥാനത്തില്‍ ശരിയാണോ എന്ന് നമ്മുക്ക് നോക്കാം. കര്‍ത്താവ് സകലവും നിവര്‍ത്തിച്ചുവെങ്കില്‍ ലേവ്യക്രമപ്രകാരം പെസഹാ കുഞ്ഞാട് അറുക്കപ്പെടണം. മല്‍കിസദേക്കിന്റെത് അപ്പവീഞ്ഞുകളര്‍പ്പിക്കുക (ഉല്പത്തി 14 :18) എന്ന ക്രമമാണ്. ആകയാല്‍ ന്യായപ്രമാണം നിവർത്തിക്കണമെങ്കില്‍ ലേവ്യക്രമം താന്‍ സ്വീകരിക്കുകയും തികയ്ക്കുകയുമാണ് വേണ്ടത്. ആയതു നീതിയാകുന്നു. കര്‍ത്താവു യോഹന്നാന്റെ അടുത്ത് ചെല്ലുന്നത് സകല നീതിയും നിവർത്തിക്കുന്നതിനു വേണ്ടിയാണെല്ലോ. ആകയാല്‍ യോഹന്നാന്‍ കര്‍ത്താവിനു ഏകി എന്നത് നീതി മാത്രമാണ്. മല്‍ക്കിസദേക്കിന്റെ ക്രമ പ്രകാരം എന്നേക്കും പുരോഹിതനായ കര്‍ത്താവു തന്റെ പൗരോഹിത്യത്തിന്റെ നിഴലായിരുന്ന (എബ്രായര്‍ 10:1) ന്യായപ്രമാണ പൗരോഹിത്യം മോശമുഖാന്തരം നിത്യ നിയമമായി കൊടുത്തിരുന്നു. (പുറ 4൦:15, 16, ലേവ്യ 24 :8). നിയമ ദാതാവായ കര്‍ത്താവു അതിനെ പൂര്‍ത്തിയാക്കുന്നതിനായി ജഡത്തില്‍ ഇറങ്ങി വന്നു. മോശ മുഖാന്തിരം എല്പച്ചിരുന്നതിനെ തിരികെയെടുത്തു. ലേവ്യ ക്രമം കര്‍ത്താവിന്റെയും ക്രമാണ്. അത് നല്‍കിയവന്‍ തിരികെ വാങ്ങുവാനാണ് യോഹന്നാന്റെ അടുക്കല്‍ ചെന്നത്. യോഹന്നാന്‍ തിരികെ ഏല്പിക്കുകയും ചെയ്തു. യോഹന്നാന്‍ സമ്മതിക്കേണ്ടത് നീതി നിര്‍വ്വഹണത്തിന് ആവശ്യമായിരുന്നു. "മത്സരമുള്ള ജനത്തില്‍ നിന്ന് പൗരോഹിത്യം തിരികെയെടുക്കുവാനായി യോഹന്നാന്റെ വലതുകരം കര്‍ത്താവു തന്റെ ശിരസ്സില്‍ സ്വീകരിച്ചു" എന്നാണ് പിതാക്കന്മാരുടെ വിശ്വാസം (ദനഹായുടെ സെദ്റ - രാത്രി രണ്ടാം കൗമാ). ന്യായപ്രമാണം യോഹന്നാന്‍ വരെ എന്ന വചനം സത്യമാകുവാന്‍ കര്‍ത്താവു യോഹന്നാനില്‍ നിന്നും തിരികെ സ്വീകരിക്കണമായിരുന്നു. ഉടമസ്ഥന്‍ ചോദിച്ചപ്പോള്‍ തിരികെ കൊടുക്കേണ്ടത് നീതിയാകയാല്‍ യോഹന്നാന്‍ കര്‍ത്താവിനു നല്‍കുകയും ചെയ്തു. ഈ സത്യമാണ് പാട്ടില്‍ പറയുന്നത്.
കര്‍ത്താവിനു സ്നാനം സ്വീകരിക്കേണ്ട ആവശ്യം എന്തായിരുന്നു? മനസാന്തരമോ, വീണ്ടും ജനനമോ, പപമോചനമോ പ്രാപിക്കാന്‍ വേണ്ടിയാണോ താന്‍ യോഹന്നാന്റെ അടുക്കല്‍ പോയത്? അല്ലെ അല്ല!!! കാരണം, യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിക്കുന്നത് നീതി നിര്‍വ്വഹണത്തിന് വേണ്ടിയാണെന്ന് കര്‍ത്താവു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.(മത്തായി 3 :13 -17). എന്താണ് ഈ നീതി നിര്‍വ്വഹണം? വേര്‍പാട് സഭകള്‍ പ്രായപൂര്‍ത്തിയായി സ്നാനം സ്വീകരിക്കുന്നതാണ് നീതി നിര്‍വ്വഹണമെന്ന് പഠിപ്പിക്കുന്നു. ഇതൊരു ദുരുപദേശമാണ്.
നീതി നിര്‍വ്വഹണം ന്യായപ്രമാണ നിവര്‍ത്തിയാകുന്നു - ന്യായപ്രമാണത്തെ കൊടുത്തവനായ ദൈവം അതിനെ തികയ്ക്കുവാനാണ് ഭൂമിയില്‍ അവതരിച്ചത്. അതിനെ നീക്കുകയോ, ലംഘിക്കുകയോ ചെയ്യുവാന്‍ സാധ്യമല്ല. ന്യായപ്രമാണം ഇതിനെക്കുറിച്ച് എന്ത് പറയുന്നു. ന്യായപ്രമാണത്തില്‍ കൂടാര വേല (പൗരോഹിത്യ വേല) ചെയ്യുവാന്‍ വേര്‍തിരിക്കേണ്ട പ്രായം മുപ്പതു വയസ്സാകുന്നു. (സംഖ്യ :4-2). അത് പ്രകാരം കര്‍ത്താവ് വേല ആരംഭിക്കേണ്ട പ്രായം മുപ്പതു വയസ്സാണ്. താന്‍ യോഹന്നാനില്‍ നിന്ന് ന്യായപ്രമണം തിരികെയെടുത്തിട്ട് (സ്നാനസമയം) നാല്പതു ദിവസം ഉപവസിക്കുകയും തന്റെ ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. കര്‍ത്താവ് വേല ആരംഭിച്ചത് മുപ്പതാം വയസ്സിലായിരുന്നു.(ലൂക്കോ 3:21 -23). ഇതാണ് നീതി നിര്‍വ്വഹണം എന്ന് താന്‍ പറയുന്ന കാര്യം. ലേവ്യ പൗരോഹിത്യത്തെ തിരികെ എടുക്കാനാണ് കര്‍ത്താവ് യോഹന്നാന്റെ അടുക്കല്‍ വന്നത്. ന്യായപ്രമാണം യോഹന്നാന്‍ വരെ എന്ന വചനം എല്ലാവരും അംഗീകരിച്ചേ പറ്റൂ. ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെയായിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. (ലൂക്കോ 16:16) ഇപ്രകാരം മടക്കി എടുക്കുവാന്‍ തന്റെ ഗോത്രമോ ന്യായപ്രമാണമോ ഒന്നും തടസ്സമല്ല. കാരണം കര്‍ത്താവ് ന്യായപ്രമാണതിനും കര്‍ത്താവാണ്. തന്റെതായതിനെ പുതുക്കുവാനും, മടക്കി എടുക്കുവാനുമുള്ള കര്‍ത്താവിന്റെ അധികാരത്തെ സംശയിക്കുന്നതിനെയാണ് "മെനഞ്ഞവനെ മൺപാത്രം ചോദ്യം ചെയ്യുന്നു" എന്ന് പറയുന്നത്. ആകയാല്‍ കര്‍ത്താവു ലേവ്യ ക്രമം തിരികെ എടുത്ത് മല്‍ക്കിസദേകിന്റെ ക്രമം (അപ്പ വീഞ്ഞുകളുടെ സമര്‍പ്പണം) സഭയ്ക്ക് പുതിയ നിയമമായി ഏല്പിച്ചു തരുകയും ചെയ്തു. ഇതാണ് പൗരോഹിത്യം 'മാറി'പ്പോകുന്ന ('നീങ്ങി പോകുന്ന' എന്നല്ല) പക്ഷം ന്യായപ്രമാണത്തിനും കൂടി മാറ്റം വരുവാനാവശ്യം (എബ്രായര്‍ :7 :12 ) എന്ന് എഴുതിയിരിക്കുന്നതിന്റെ സാരം. "പൗരോഹിത്യത്തില്‍ വ്യത്യാസം വരുമ്പോള്‍ (P.O.C തര്‍ജ്ജിമ) നിയമത്തിലും ആവശ്യം മാറ്റം വരുന്നു". ന്യായപ്രമണം മാറി എന്ന് പറഞ്ഞാല്‍ കുഞ്ഞാട് അറുക്കപ്പെട്ടു. ഇനി മൃഗബലി ആവശ്യമില്ല. എന്നാല്‍ മല്‍ക്കിസദേക്കിന്റെ ക്രമ പ്രകാരം അപ്പവീഞ്ഞുകള്‍ കുഞ്ഞാടിന്റെ ശരീര രക്തങ്ങളായി അര്‍പ്പിക്കുന്ന പുതിയ നിയമം കര്‍ത്താവു സഭയെ ഏല്പിച്ചു. ഇത് സമാധാന സ്തോത്രയാഗമാകുന്നു. ഈ കുര്‍ബാന അനുഗ്രഹങ്ങളും സമാധാനവും ബലിയും സ്തോത്രവുമാകുന്നു എന്ന് സഭ വിശ്വസിച്ചു ഏറ്റുപറയുന്നത് വചനാടിസ്ഥാനത്തിലുള്ള സത്യവിശ്വാസം തന്നെയാകുന്നു ഈ ദൈവീക മര്‍മ്മങ്ങളെ മനുഷ്യ ബുദ്ധിയില്‍ വെളിപ്പെടാതെ മറഞ്ഞിരിക്കുന്നതിനാലാണ് ഇതിനെ വേര്‍പാട് സഭകള്‍ തര്‍ക്കവിഷയമായി കൊണ്ടുനടക്കുന്നത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.