(ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു).
വിശുദ്ധ കുർബ്ബാനയുടെ അവസാന ഭാഗത്ത് പടിഞ്ഞാറോട്ട് തിരിഞ്ഞ് പട്ടക്കാരൻ കാസായും പീലാസായും എടുത്ത് കൊണ്ട് വരുന്നത് കർത്താവിന്റെ രണ്ടാമത്തെ വരവിനെ സൂചിപ്പിക്കുന്നതാണെന്ന് പലരും പഠിപ്പിക്കുന്നു. മാത്രമല്ല, വിശുദ്ധ കുർബ്ബാന ജനങ്ങൾക്ക് കൊടുക്കുവാൻ കൊണ്ടുവരുന്നതാണെന്ന് ആ സന്ദർഭത്തിലെ പ്രാർത്ഥനയിൽ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. 'രണ്ടാമത്തെ വരവിന്റെ ഓർമ്മ' എന്ന് പറഞ്ഞാൽ അത് മുഴുവനും ശരിയല്ല. കാരണം 'കർത്താവിന്റെ രണ്ടാമത്തെ വരവ്' കഴിഞ്ഞ ഒരു സംഭവത്തിന്റെ ഓർമ്മയല്ലല്ലോ. ഇനി സംഭവിപ്പാനിരിക്കുന്നതല്ലേ? തന്നെയുമല്ല, വിശുദ്ധ കുർബ്ബാനയുടെ തൂയോബോ (ഒരുക്ക ശുശ്രൂഷ) നടത്തുമ്പോൾ കാസായും പീലാസായും കൈയിലെടുത്ത് പട്ടക്കാരൻ നടത്തുന്ന പ്രാർത്ഥനയിൽ കർത്താവിന്റെ മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുളള സംഭവങ്ങളെ ഓർക്കുമ്പോൾ രണ്ടാമത്തെ വരവിനെപ്പറ്റി പറയുന്നില്ല. അതുകൊണ്ട് രണ്ടാമത്തെ വരവിന്റെ സൂചനയായി ആ ഭാഗം നാം മനസ്സിലാക്കണം. 'ഇതാ അവൻ മേഘാരൂഢനായി വരുന്നു'.(വെളിപ്പാട് 1:7) 'പിന്നെയും വന്ന് നിങ്ങളെ ചേർത്തുകൊളളും'. (യോഹ: 14:3).
ഈ തിരുവചനങ്ങൾ പ്രകാരം ക്രിസ്തുവിന്റെ വരവ് സകലരും കാണും. ഏതു കണ്ണും അവനെ കുത്തിത്തുളച്ചവരും അവനെ കാണും. ഈ വരവ് മഹാ ദുഃഖം വിതയ്ക്കും. ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെ ചൊല്ലി വിലപിക്കും. എല്ലാ കണ്ണുകളും അവനെ കാണുമെന്ന് പറയുമ്പോൾ കർത്താവിന്റെ രണ്ടാം വരവ് ഒരു പ്രാവശ്യമേയുളളൂ എന്ന് നാം ഗ്രഹിക്കേണ്ടതാണ്. ഇതേവരെ കാണാത്ത വളരെ മനോഹരമായ ഒരുകാഴ്ചയാണ് കർത്താവിന്റെ രണ്ടാം വരവ്. സ്വർഗ്ഗം തുറന്ന് സകല മാലാഖമാരുടെയും അകമ്പടിയോടുകൂടി ദൈവത്തിന്റെ പൂർണ്ണ മഹത്വത്തിൽ വരുന്ന പുത്രൻ തമ്പുരാൻ രാജാധി രാജാവായി മദ്ധ്യാകാശത്തിൽ പ്രത്യക്ഷപ്പെടും. തന്റെ മഹത്വത്തിനു തുല്യമായി ഒരു മഹത്വം വേറെ എവിടെയെങ്കിലുമുണ്ടോ? പത്രോസ് താബോറിൽ കണ്ടത് ദൈവ മഹത്വത്തിന്റെ കോടിയിലൊരംശം മാത്രമാണ്.
പട്ടക്കാരൻ കാസായും പീലാസായും എടുത്ത് ഇടതു വശത്തു കൂടി തിരിഞ്ഞാണ് പടിഞ്ഞാറോട്ട് വരുന്നത്. (തബ്ലൈത്തായുടെ നടുക്ക് പിതാവ്, ഇടത് വശത്ത് പുത്രൻ, പരിശുദ്ധ റൂഹാ വലതുവശത്ത്) സമാധാനം കൊടുക്കാനും റൂശ്മാ ചെയ്യുവാനും മാത്രമാണ് പട്ടക്കാരൻ ദർഗായിൽ വലതു വശത്തു കൂടെ തിരിയുന്നത്. മറ്റെല്ലാ കാര്യത്തിനും ഇടതു വശത്തുകൂടെയാണ് തിരിയേണ്ടത്. പിതാവിന്റെ വലതു വശത്താണ് പുത്രന്റെ സ്ഥാനം. (റോമർ 8:34).
അപ്പോൾ പുത്രൻ തമ്പുരാൻ തന്റെ പിതാവിന്റെ അനുവാദത്തോടുകൂടെ ഇറങ്ങിവരുന്നു എന്നാണതിന്റെ വ്യാഖ്യാനം. ഈ സമയത്ത് ജനം കൈ കൂപ്പി നിൽക്കുകയാണോ വേണ്ടത്. (ആ മനോഹര കാഴ്ച കാണുമ്പോൾ കൈ കൂപ്പി തൊഴുതു നിൽക്കാൻ തോന്നും). കൈ കൂപ്പി നിൽക്കുന്നത് തെറ്റാണെന്ന് പറയുന്നില്ല. ഹൈന്ദവർ ക്ഷേത്രത്തിൽ പോകുന്നത് ദേവ വിഗ്രഹം കണ്ട് തൊഴാനാണ്. കർത്താവ് എഴുന്നെളളി വരുന്നത് മദ്ധ്യാകാശത്തിൽ വച്ച് ന്യായം വിധിക്കാനാണ്. അവിടെ സ്തുതിക്കും സ്‌തോത്രത്തിനുമല്ല പ്രാധാന്യം. ആ സമയത്ത് നമ്മുടെ ആവശ്യം എന്താണ്? ദൈവമേ! എന്നെ ശിക്ഷിക്കരുതേ, എനിക്ക് പാപമോചനം നൽകണമേ, എന്നെ അഗ്നി നരകത്തിലേക്ക് തളളി വിടരുതേ, എന്നോട് ദയവുണ്ടാകണമേ എന്ന പ്രാർത്ഥനയുടെ സൂചകമായി കൈകൾ മലർത്തിപ്പിടിക്കുകയോ നെഞ്ചോട് ചേർത്ത് പിടിക്കുകയോ ചെയ്യുന്നതാണ് ആ സന്ദർഭത്തിന് ഉചിതമായിട്ടളളത്.
'പരിശുദ്ധാത്മാവിന് നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുളള ലോകത്തിലും അവനോട് ക്ഷമിക്കുകയില്ല'. (മത്തായി 12:32). എന്നു പറയുമ്പോൾ ചില പാപങ്ങൾക്ക് വരുവാനുളള ലോകത്തിലും ക്ഷമയുണ്ടെന്ന് നാം മനസ്സിലാക്കണം. കർത്താവ് ന്യായം വിധിക്കാനാണ് വരുന്നതെങ്കിലും അവന്റെ ദയയ്ക്കും കരുണയ്ക്കും സമയ പരിധിയില്ലെന്നും നാം ഓർത്തിരിക്കണം.
‘’ഞങ്ങളുടെ രക്ഷക്കുവേണ്ടി വന്നവനും, ഞങ്ങളുടെ പുനരുത്ഥാനത്തിനും, ഞങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ നിത്യമായ പുതുക്കത്തിനുംവേണ്ടി വരുവാനിരിക്കുന്നവനുമായ ദൈവപുത്രാ! പാപപരിഹാരം നല്‍കുന്ന നിന്‍റെ ബലിപീഠത്തില്‍ നിന്ന്‍ നിന്‍റെ ദാസര്‍ക്ക് പാപപരിഹാരം ഇറങ്ങി വരുമാറാകണമേ’’.
‘’ദൈവമായ കര്‍ത്താവേ! കടങ്ങളുടെ പരിഹാരത്തിനും പാപമോചനത്തിനും ഞങ്ങളുടെ കര്‍ത്താവും എന്നേക്കും ഞങ്ങൾക്കുള്ള ദൈവവുമേ! തിരുമുമ്പാകെയുള്ള മുഖപ്രസന്നതയ്ക്കും വേണ്ടി, വിലയേറിയതായ നിന്‍റെ തിരുശരീരരക്തങ്ങള്‍ അനുഭവിക്കുവാൻ, അഭിവാഞ്ഛയോടെ നോക്കി പാർത്തിരിക്കുന്ന ഈ നിന്‍റെ ആരാധകരുടെ സംഘത്തെ അദൃശ്യമായ നിന്റെ വലതുകൈ നീട്ടി വാഴ്ത്തണമേ’’.
‘’വലിയവനും നമ്മുടെ രക്ഷിതാവുമായ യേശുമശിഹായാകുന്ന ദൈവത്തിന്‍റെ കരുണ, ഈ വിശുദ്ധതകള്‍ വഹിച്ചിരിക്കുന്നവരുടെമേലും, ഇവ (സുറിയാനിയിൽ യോഹൂ ബൈഹൂൻ = Donate) സമർപ്പിച്ചിരിക്കുന്നവരുടെമേലും ഇവ അനുഭവിക്കുന്നവരുടെ മേലും, പരിശ്രമിച്ചു ഇവയില്‍ സംബന്ധിച്ചിട്ടുള്ളവരും സംബന്ധിക്കപ്പെടുവാനിരിക്കുന്നവരുമായ എല്ലാവരുടെയും മേലും ഉണ്ടായിരിക്കട്ടേ. ദൈവത്തിന്‍റെ കരുണ നമ്മുടെ മേലും അവരുടെ മേലും രണ്ടു ലോകങ്ങളിലും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ.
‘’ഞങ്ങളുടെ കര്‍ത്താവും എന്നേക്കും ഞങ്ങളുടെ ദൈവവുമേ! നിനക്ക് സ്തുതി! നിനക്ക് സ്തുതി! നിനക്ക് സ്തുതി! ഞങ്ങളുടെ കര്‍ത്താവായ യേശുമിശിഹാ! ഞങ്ങള്‍ ഭക്ഷിച്ചതായ നിന്‍റെ തിരുശരീരവും, ഞങ്ങള്‍ പാനം ചെയ്തതും പാപരിഹാരം നല്‍കുന്നതുമായ നിന്‍റെ തിരുരക്തവും, ഞങ്ങള്‍ക്ക് ശിക്ഷയ്ക്കോ പ്രതിപകരത്തിനോ ആയിത്തീരരുതേ. പിന്നെയോ, (എന്നാലോ) ഞങ്ങളെല്ലാവരുടെയും ജീവനും രക്ഷക്കുമായിട്ട് ഇവ ഭവിക്കുമാറാകണമേ. ദൈവം തമ്പുരാനേ! ഞങ്ങളെല്ലാവരെയും മേൽ കരുണയുണ്ടാകണമേ‘’.
പരിശുദ്ധ പിതാക്കന്മാരുടെ പഠിപ്പിക്കല്‍ അനുസരിച്ച് പഴയ വിശുദ്ധ കുര്‍ബ്ബാനക്രമങ്ങളില്‍ കാണുന്ന പ്രകാരം വലതുകൈ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചും, ഇടതുകൈയില്‍ കുര്‍ബ്ബാനക്രമം പിടിച്ചും നില്‍ക്കണം എന്നാണ് അതില്‍ എഴുതി വച്ചിരിക്കുന്നത്. സ്ലീബാ വരയ്ക്കുന്ന സമയവും, സ്വര്‍ഗ്ഗസ്ഥനായ പിതാവേ!....... എന്ന കര്‍ത്തൃ പ്രാര്‍ത്ഥന ചൊല്ലുന്ന [കൈകള്‍ ഉയര്‍ത്തി മലര്‍ത്തി പിടിക്കണം] സമയത്തും ചില ചുരുക്കം സന്ദര്‍ഭങ്ങളിലും അല്ലാതെ കൈ മാറ്റുവാനല്ലാതെ കൈകൂപ്പുവാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
ഇനി ഇത് വായിക്കുന്നവർ നാളെ മുതൽ കൈ മലർത്തി പിടിക്കാൻ തുടങ്ങും. പഴയ വിശുദ്ധ കുർബ്ബാനക്രമങ്ങളിൽ കൈ നെഞ്ചിൽ വച്ചിരിക്കുന്ന ഒരു ചിത്രം ഇടതുവശത്തായി കാണാമായിരുന്നു. ഈ കൈ കൂപ്പി നിൽക്കുന്നവർ ആരും തന്നെ സ്വർഗ്ഗസ്ഥനായ പിതാവേ!... എന്നുള്ള പ്രാർത്ഥന ചൊല്ലുമ്പോൾ കൈമലർത്തി പിടിക്കുന്നതായി കാണുന്നില്ല. വിശുദ്ധ സഭയിൽ പഠിപ്പിക്കാത്തതിനെ പിൻപറ്റുന്ന ഒരു പുതിയ പ്രവണത പട്ടക്കാരുടെയുടെയും ജങ്ങളുടെയും ഇടയിൽ കുറച്ചു കാലമായി കണ്ടു വരുന്നു. നല്ല അച്ചടക്കത്തോടും ഭംഗിയോടും എല്ലായിടത്തും ഒരുപോലെ അർപ്പിക്കപ്പെട്ടിരുന്ന വിശുദ്ധ കുർബ്ബാനയും ശുശ്രൂഷകളും ചില പട്ടക്കാർ അവർക്ക് ഇഷ്ടമുള്ളതുപോലെ പല കൂട്ടിച്ചേർക്കലുകളോടു കൂടി വിവിധ തരത്തിലാക്കി മാറ്റി എന്നു വേണം കരുതാൻ.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.