Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അനുഭവങ്ങളെ മറക്കാതിരിക്കുക.

എല്ലാവരേയും ഓർത്തിരിക്കുക എന്നത്‌ എളുപ്പമുള്ള കാര്യമേയല്ല. മറക്കാൻ ആർക്കാണു കഴിയാത്തത്‌. ഓർമ്മിച്ചു വെക്കുന്നതാണ്‌ മഹത്വം. എത്ര ഉയരത്തിലെത്തുമ്പോഴും, നമ്മൾ അവരെ അവഗണിച്ചാലും  ആദരവോടെ പരിഗണിക്കാൻ ബോധപൂർവ്വം ശ്രദ്ധിക്കുന്നവർക്ക്‌ എന്തൊരു സൗന്ദര്യമാണ്‌.

ഒരദ്ധ്യാപകൻ കുട്ടികൾക്ക്‌ കഥകൾ പറഞ്ഞുകൊടുക്കുന്നു: 'മക്കളേ, ജീവിതത്തിൽ മൂന്നുകാര്യത്തിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യരുത്‌. കഴിക്കുന്നത്‌ ഏറ്റവും സ്വാദുള്ള ഭക്ഷണമാകണം. ഉറങ്ങുന്നത്‌ ഏറ്റവും മുന്തിയ മെത്തയിൽ. താമസം ഏറ്റവും ഭംഗിയുള്ള വീട്ടിലുമാകണം’. ഞങ്ങൾ പാവങ്ങളാ. ഇതെങ്ങനെ സാധിക്കും മാഷേ?’ 'സാധിക്കും. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിച്ചുനോക്കൂ, അപ്പോളറിയും ഏറ്റവും രുചി. അധ്വാനിച്ച്‌ ക്ഷീണിതരായ്‌ ഉറങ്ങിനോക്കൂ, ഏതു കിടക്കയും ഏറ്റവും സുഖമുള്ളതാകും. മനുഷ്യരോട്‌ പൊരുത്തമുള്ള നിലയിൽ ജീവിക്കൂ. നിങ്ങൾക്ക്‌ കിട്ടുന്ന ഏറ്റവും നല്ല പാർപ്പിടം മനുഷ്യരുടെ ഹൃദയമാണ്‌'.

മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിന്റെ മാനേജരാണ്‌ പെപ്‌ ഗാർഡിയോള. സ്പാനിഷ്‌ കളിക്കാരനായിരുന്ന അദ്ദേഹം പ്രഗദ്ഭനായ ഫുട്ബോൾ പരിശീലകനാണ്‌. മാസങ്ങൾക്കുമുമ്പ്‌ നടന്നൊരു ചർച്ചയിൽ ഇന്ത്യൻ ക്രിക്കറ്റർ വിരാട്‌ കോഹ്‌ലി അദ്ദേഹത്തോട്‌ ചോദിച്ച ഒരു ചോദ്യമുണ്ട്‌: ‘ഒരു കളിക്കാരനെ ടീമിലേക്കെടുക്കുമ്പോൾ നിങ്ങൾ എന്തിനാണ്‌ പ്രാധാന്യം കൊടുക്കാറുള്ളത്‌. കഴിവിനാണോ സ്വഭാവത്തിനാണോ?’ മറുപടി ലളിതമായിരുന്നു: ‘തീർച്ചയായും കഴിവിനാണ്‌ പ്രാധാന്യം. പക്ഷേ, ഒരാൾക്ക്‌ നല്ല പ്രതിഭയും കഴിവുമുണ്ടെങ്കിൽ സ്വയം ഉയരാൻ കഴിയും. എത്രയും തിളങ്ങാൻ കഴിയും. കഴിവിന്റെകൂടെ സ്വഭാവവും നന്നായാൽ അയാൾക്കുമാത്രമല്ല അതിന്റെ ഗുണം. ടീമിലെ ഓരോ അംഗത്തേയും അയാൾക്ക്‌ വളർത്താൻ കഴിയും. അയാളുടെ സാന്നിധ്യം മുഴുവനാളുകൾക്കും പ്രിയപ്പെട്ടതാവും. അതുകൊണ്ട്‌, പ്രതിഭയും പെരുമാറ്റവും മികച്ചതാരാണോ, അവരെയാണ്‌ ഞാൻ തെരഞ്ഞെടുക്കാറുള്ളത്‌'.

1941-ൽ ഒരു കര്‍ഷക കുടുംബത്തിലാണ് ഒലി നീൽ എന്ന കുട്ടിയുടെ ജനനം. 12 സഹോദരങ്ങളുള്ള ഒലി നീലിന് വീട്ടിൽ നിന്നും അത്ര ശ്രദ്ധയൊന്നും കിട്ടിയിരുന്നില്ല. മാതാപിതാക്കളാകട്ടെ വിദ്യാസമ്പന്നരല്ല. തെക്കേ അമേരിക്കയിലെ മോര്‍ട്ടൻ ഹൈസ്കൂളിൽ ഒലി നീലിനെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തു. അവിടുത്തെ മറ്റു കുട്ടികളിൽ നിന്നും ഒലി നീൽ വേറിട്ടു നിന്നിരുന്നു. ചെറിയ മോഷണങ്ങളൊക്കെ അവൻ്റെ ശീലങ്ങളായിരുന്നു. എല്ലാ അധ്യാപകരെയും പേരെടുത്തു മാത്രമാണ് വിളിച്ചിരുന്നത്. ഒരിക്കൽ അവൻ തൻ്റെ അധ്യാപികയായ മിൽട്ടട് ഗ്രാഡിയെ കരയിപ്പിക്കുക വരെ ചെയ്തു.

ഒരു ദിവസം ക്ലാസ് മുടക്കി ഒലി നീൽ ലൈബ്രറിയിൽ എത്തിയപ്പോൾ വളരെ അലസമായ രീതിയിൽ വസ്ത്രം ധരിച്ച സിഗരറ്റ് വലിക്കുന്ന പെൺകുട്ടിയുടെ ചിത്രമുള്ള ഒരു പുസ്തകം ശ്രദ്ധയിൽപ്പെട്ടു. ഇതു കണ്ടതോടെ ഒലി നീലിലിന് പുസ്തകത്തോട് ഒരു താല്പര്യം തോന്നി. എന്നാൽ താനൊരു അലസനായതുകൊണ്ട് പുസ്തകം വായിക്കുന്നതു കണ്ടാൽ സഹപാഠികൾ കളിയാക്കുമല്ലോ എന്ന ചിന്തയായി. അത് ഒഴിവാക്കാൻ ആരും കാണാതെ തൻ്റെ കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ച് അവൻ പുസ്തകം വിട്ടിൽ എത്തിച്ചു. അവിടെ വെച്ച് വായിച്ചു. അന്നത്തെ പ്രശസ്ത എഴുത്തുകാരനായ ഫ്രാങ്ക് യെര്‍ബിയുടെ 'The treasure of Pleasant Valley' എന്ന പുസ്തകമായിരുന്നു അത്. വായിച്ചതിനു ശേഷം തിരികെ ലൈബ്രറിയിൽ കൊണ്ടുവെച്ചപ്പോൾ യെര്‍ബിയുടെ മറ്റൊരു പുസ്തകം കൂടി ഒലി നീലിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ആ പുസ്തകവും കുപ്പായത്തിലൊളിപ്പിച്ചു വീട്ടിൽ കൊണ്ടുപോയി വായിച്ചു. അങ്ങനെ അവൻ വായനയുടെ ലോകം പരിചയപ്പെട്ടു. പല പുസ്തകങ്ങളും മാസികകളും ഒലി നീൽ വായിക്കാൻ തുടങ്ങി. അങ്ങനെ അവൻ്റെ സ്വഭാവം തന്നെ മാറ്റിമറിക്കപ്പെട്ടു. സ്വന്തം ജീവിതത്തോട് ഒലി നീൽ ഉത്തരവാദിത്തം കാണിച്ചു തുടങ്ങി.

1991-ൽ ഒലി നീൽ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയിൽ നിന്നുള്ള ആദ്യ പ്രോസിക്യൂഷൻ അറ്റോര്‍ണിയായി. ഇവിടെയും കഥ തീരുന്നില്ല. വര്‍ഷങ്ങൾക്കുശേഷം ഇദ്ദേഹം ഒരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോകുകയാണ്. അവിടെ എത്തിയപ്പോൾ താൻ പണ്ടു കരയിപ്പിച്ച ആ അധ്യാപികയായ ഗ്രാഡിയെ കണ്ടുമുട്ടി. പരിപാടി തുടങ്ങിയതിനുശേഷം മിസ്.ഗ്രാഡി ഒരു അനുഭവം പങ്കുവെക്കുന്നു. അവരുടെ അനുഭവം ഇങ്ങനെയാണ്; അന്ന് ലൈബ്രറിയിൽ നിന്ന് ഒലി നീൽ പുസ്തകമെടുക്കുന്നത് മിസ്.ഗ്രാഡി കണ്ടിരുന്നു. പക്ഷേ, ഒരു കള്ളനെന്ന് മുദ്രകുത്തി ആ കുട്ടിയെ വഴക്കുപറയാൻ, അല്ലെങ്കിൽ അവൻ്റെ ആത്മാഭിമാനത്തെ മുറിവേല്പിക്കാൻ ആ അധ്യാപികയ്ക്ക് താല്പര്യമില്ലായിരുന്നു. അതുമാത്രമല്ല, ഒലി നീൽ പുസ്തകം വായിക്കാൻ തുടങ്ങി എന്നു മനസിലാക്കിയതോടെ അവിടെ നിന്ന് ഏതാണ്ട് 112 കിലോ മീറ്റര്‍ സഞ്ചരിച്ച് ഫ്രാങ്ക് യെര്‍ബിയുടെ അടുത്ത പുസ്തകം വാങ്ങി ലൈബ്രറിയിൽ വെക്കും. ഇത്തരത്തിൽ പലതവണ യാത്ര ചെയ്ത്, സ്വന്തം കൈയിൽ നിന്നും പണം മുടക്കി അവര്‍ ഒലി നീലിനുവേണ്ടി പുസ്തകങ്ങൾ ലൈബ്രറിയിൽ വാങ്ങിക്കൂട്ടി. ഈ കഥ പറയുമ്പോൾ ഗ്രാഡിയുടെയും ഒലി നീലിൻ്റെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഒലി നീലിനെ മാറ്റിമറിച്ച മിസ്.ഗ്രാഡി ഒരു നല്ല അധ്യാപികയുടെ ഉദാഹരണം മാത്രം.

മകന്റെ ആഗ്രഹപ്രകാരം അച്ഛൻ കാർ വാങ്ങി. ലൈസൻസില്ലാത്തതിനാൽ കാറെടുക്കരുതെന്നു മകനോടു കർശനമായി പറഞ്ഞ് അച്ഛൻ പുറത്തുപോയി. അമ്മയോടു കെഞ്ചി സമ്മതം വാങ്ങി മകൻ കാറോടിച്ചു. തിരിച്ചു കയറ്റിയപ്പോൾ തൂണിൽ ഉരഞ്ഞു. വൈകുന്നേരം തിരിച്ചെത്തിയ അച്ഛനു കാര്യം പിടികിട്ടി. അയാൾ അമ്മയോടു വഴക്കുകൂടി, മകനെ അടിച്ചു. ഇനി ഒരിക്കലും കാർ ഓടിക്കില്ലെന്നു പറഞ്ഞ് മകൻ മുറിയിൽ കയറി കതകടച്ചു. രാത്രി അച്ഛനു നെഞ്ചുവേദന വന്നെങ്കിലും മകൻ വാതിൽ തുറന്നില്ല. അടുത്ത വീട്ടിലെ കാറിൽ അച്ഛനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണു തെറ്റ്, ആരാണ് യഥാർഥ ഉത്തരവാദി എന്നു കണ്ടെത്തുക എല്ലാ സംഭവങ്ങളിലും സാധ്യമല്ല. പരിണതഫലങ്ങളുടെ തീവ്രത അത്തരം കണ്ടെത്തലുകളെപ്പോലും ചിലപ്പോൾ അപ്രസക്തമാക്കും. എല്ലാ കർമ്മങ്ങളിലും ശരിതെറ്റുകളുണ്ടാകും. പൂർണ്ണമായും ശരിയെന്നോ തെറ്റെന്നോ വ്യാഖ്യാനിക്കാവുന്ന എത്ര പ്രവൃത്തികളുണ്ടാകും? പൂർണ്ണവിശുദ്ധരോ സമ്പൂർണ്ണപാപികളോ ആയി ആരുമുണ്ടാകില്ല. ശരിതെറ്റുകളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. അനേകരെ ബാധിക്കുന്ന പിഴവുകളുടെ പ്രശ്നം അത് ആരെങ്കിലുമൊക്കെ ഏറ്റെടുക്കുകയും പ്രതികാരമായി തിരിച്ചുവരികയും ചെയ്യും എന്നതാണ്. ഓരോരുത്തരും തങ്ങൾക്കുണ്ടായ അനിഷ്ടങ്ങൾക്കനുസരിച്ചു നിഷേധാത്മകമായി പ്രതികരിച്ചാൽ സംഭവിക്കുന്ന ചില ദുരന്തങ്ങളുണ്ട്. എല്ലാ പ്രവൃത്തികളും ദുരുദ്ദേശ്യപരമായിരിക്കും, സത്യസന്ധമായി ആരും ഇടപഴകില്ല, കർമ്മഫലങ്ങളെല്ലാം നിരാശാജനകമായിരിക്കും, സ്വയം നിയന്ത്രണം എല്ലാവർക്കും നഷ്ടപ്പെടും, ബന്ധങ്ങൾ അറ്റുപോകും. എന്തുകൊണ്ട് തനിക്കിഷ്ടമുള്ളവർ തനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നെന്നു കാര്യകാരണസഹിതം വിലയിരുത്താൻ കഴിഞ്ഞാൽ അപകടകരമായതൊന്നും സംഭവിക്കില്ല.

വളർത്തുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും പ്രിയപ്പെട്ടവ മാത്രമല്ല ചെയ്യുന്നത്. വേദനിപ്പിക്കുന്ന അനുഭവങ്ങളും അവരിൽ നിന്നുണ്ടാകും. വർഷങ്ങൾക്കുശേഷമുള്ള ഫലത്തിൽ നിന്നാകും അത്തരം വേദനകളുടെ ക്രിയാത്മകത മനസ്സിലാകുക. ഫലദായകത്വം നോക്കിവേണം ഓരോ പ്രവൃത്തിയും തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാൻ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ഊറാറ
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കൊഹനേ ഞായർ.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ആരാണു നിന്റെ സുഹൃത്ത്
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ചമ്മട്ടി.
  • ഏഫോദ്. (Ephod).
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • നാശം വിതച്ച ആസക്തികൾ
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • നാവ് എന്ന തീ
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • അപ്പോക്രിഫാ.
  • പൗരോഹിത്യ ശ്രേണികൾ.
  • പട്ടക്കാരോട് ഒരപേക്ഷ.
  • ധ്യാനം
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • പഴയനിയമം പുതിയനിയമത്തിൽ.
  • നരകം. (Hell)
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • ശുബ്ക്കോനോ
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • കർത്തൃപ്രാർത്ഥന.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • വലയ വെള്ളിയാഴ്ച
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • മെനൊരാ.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • എന്താണ് മൂന്ന് നോമ്പ്?
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • കുടുംബയോഗം.
  • സുറിയാനി സഭയും കൊന്തയും.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved