ക്രിസ്തുമതത്തിന്റെ ആരംഭത്തിനടുത്ത കാലത്ത് യഹൂദമതത്തിൽ പ്രബലമായിരുന്ന വിഭാഗങ്ങളിലൊന്നാണ് പരീശന്മാർ അഥവാ ഫരിസേയർ (Pharisees). "വേർതിരിക്കപ്പെട്ടവർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ മക്കബായ യുഗത്തിൽ യഹൂദമതത്തിന്റെ യവനീകരണത്തിനെതിരെ പൊരുതിയ തീക്ഷ്ണധാർമ്മികരിലാണ് ഇവരുടെ തുടക്കം എന്ന വിശ്വാസം പ്രബലമാണ്. മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും മതനിയമത്തെ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാനും ശ്രമിച്ച ഒരു യഹൂദവിഭാഗമെന്ന്, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനും സ്വയം ഫരീസേയനുമായിരുന്ന ജോസെഫസ് ഇവരെ നിർവചിക്കുന്നു. മോശയുടെ അനുശാസനങ്ങളിൽ അചഞ്ചലമായി വിശ്വസിച്ചിരുന്ന ഇവർ ന്യായപ്രമാണത്തിന്റെ കാവൽഭടന്മാരായി തങ്ങളെ കണക്കാക്കി. എങ്കിലും മോശെയുടെ പുസ്തകങ്ങളായ പഞ്ചഗ്രന്ഥിയിലുള്ള ലിഖിതനിയമങ്ങൾക്കു പുറമേ പരമ്പരാഗതമായി കിട്ടിയ വാചികനിയമത്തിലും (Oral Torah) അവർ വിശ്വസിച്ചിരുന്നു. ആത്മാവിന്റെ അമർത്ത്യതയിലും പുനരുത്ഥാനത്തിലും, ശിക്ഷാസമ്മാനങ്ങൾ ചേർന്ന മരണാനന്തരജീവിതത്തിലും, മാലാഖമാരിലും മറ്റുമുള്ള വിശ്വാസം വാചികനിയമത്തിന്റെ ഭാഗമായി അവർ സ്വീകരിച്ചു. അലിഖിത പാരമ്പര്യത്തിലുള്ള ഈ വിശ്വാസം, മറ്റൊരു യഹൂദവിഭാഗമായ സദൂക്യരിൽ നിന്ന് ഇവരെ വേർതിരിക്കുന്നു. എരിവുകാർ അഥവാ സെലോത്തുകൾ (Zealot) എന്നറിയപ്പെട്ടിരുന്ന യഹൂദാ തീവ്രവാദ വിഭാഗക്കാരാൽ കരവും നികുതിയും തിട്ടപ്പെടുത്തുവാൻ AD. 6 ൽ കുറേന്യൊസ് ഒരു സെൻസസ് എടുത്തു. ജനസംഖ്യ തിട്ടപ്പെടുത്തുന്ന പരിപാടി യഹൂദന്മാർക്കു നിഷിദ്ധമാകയാൽ ‘യൂദാസ്’ എന്നൊരുവന്റെ നേതൃത്വത്തിൽ റോമാ ഗവണ്മെന്റിനെ എതിർത്തു. അതെ തുടർന്നാണ് ‘എരിവുകാർ’ എന്ന ഗ്രൂപ്പുകാർ തന്നെ ഉണ്ടായത്. സദൂക്യർ അഥവാ സദുക്കായർ (Sadducees) ബി.സി രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി 70 വരെയുള്ള കാലഘട്ടത്തിൽ യഹൂദമതത്തിൽ നിലനിന്നിരുന്ന ഒരു വിഭാഗമാണ് സദൂക്യർ അഥവാ സദുക്കായർ (ഇംഗ്ലീഷ്: Sadducees, ഹീബ്രു: צדוקים Tzedukim). സദൂക്യർ എന്ന വാക്കുണ്ടായത് ബി.സി പത്താം നൂറ്റാണ്ടിൽ ദാവീദിന്റെയും സോളമന്റെയും ഭരണകാലയളവിൽ മഹാപുരോഹിതനായിരുന്ന സാദോക്കുമായി ബന്ധപ്പെട്ടാണ് എന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. പരീശന്മാരെപ്പോലെ തന്നെ സദൂക്യരും യേശുവുമായി വിശ്വാസവിഷയങ്ങളിൽ തർക്കത്തിലേർപ്പെടുന്നത് സുവിശേഷങ്ങളിൽ കാണാമെങ്കിലും. ഈ വിഭാഗങ്ങൾ പരസ്പരം ആശയപരമായ ശത്രുത പുലർത്തിയിരുന്നു. പരീശന്മാരിൽ നിന്നും വ്യത്യസ്തമായി സദൂക്യർ ആത്മാവിന്റെ അനശ്വരതയിലും പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നില്ല. മോശയുടെ പുസ്തകങ്ങളിൽ (അഥവാ തോറയിൽ) എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങൾ അതേപടി പാലിക്കണമെന്ന യാഥാസ്ഥിതിക മനോഭാവവും ലിഖിതനിയമങ്ങൾക്കപ്പുറമുള്ള പാരമ്പര്യങ്ങളുടെ തിരസ്കാരവും ഇവരുടെ പ്രത്യേകതകളായിരുന്നു. മോശയുടെ കാലഘട്ടത്തിൽ നൽകപ്പെട്ടിരുന്ന നിയമങ്ങൾക്ക് കാലാനുസൃതമെന്ന നിലയിലുള്ള നിർവചനങ്ങൾ പരീശഗുരുക്കന്മാരായിരുന്ന റബ്ബിമാർ നൽകിയിരുന്നതിനെ സദൂക്യർ എതിർക്കുകയും ദൈവദൂഷണമായി കരുതുകയും ചെയ്തിരുന്നു. സാമൂഹ്യമായി പരീശന്മാർ സാധാരണ യഹൂദരുടെ ഇടയിൽ സ്വാധീനം ഉറപ്പിച്ചിരുന്നെങ്കിൽ ധനികർ ഏറെയും സദൂക്യരോ സദൂക്യപക്ഷ ചായ്‌വ് ഉള്ളവരോ ആയിരുന്നു.