സിറിയൻ ഓർത്തഡോക്സ് സഭയുടെ യൽദോ പെരുന്നാൾ നടപടിക്രമം. ക്രമം ഒഴിവാക്കി നടത്താതിരിക്കാനാണ് പുണ്യപ്പെട്ട പിതാക്കന്മാർ ക്രമങ്ങൾ ക്രമീകരിച്ചു തന്നിട്ടുള്ളത്. ക്രമപ്പെടുത്തിയതിന്റെ ക്രമം തെറ്റിച്ച് അക്രമം കാണിച്ചാൽ ആ ശുശ്രൂഷയുടെ മഹത്വത്തെ അത് ബാധിക്കും. മാത്രമല്ല, കാലകാലങ്ങളായി പരിശുദ്ധ സുന്നഹദോസ് നിർദ്ദേശപ്രകാരം എന്തെങ്കിലും ചെറിയ ഇളവുകളോ, ശുശ്രൂഷ നടത്തുന്ന സമയത്തെപ്പറ്റിയുള്ള ക്രമീകരണങ്ങളോ നൽകുന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ ഒരു ക്രമങ്ങളിലും കാണുന്നില്ല. എന്നാൽ എടുത്തു പറയേണ്ടതായ മറ്റൊരു കാര്യം; ചിലരെങ്കിലും ചിലപ്പോഴെങ്കിലും ചിലയിടത്തെങ്കിലും ചില മാറ്റങ്ങൾ വരുത്തി ക്രമത്തെ വെട്ടിച്ചുരുക്കുകയോ വലിച്ചു നീട്ടുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാറുള്ളതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കാലങ്ങളായി ശീലിച്ചു പോരുന്നതിന്റെ തഴക്കവും പഴക്കവുംകൊണ്ട് ഈ മാറ്റങ്ങൾ അധികമാരും ശ്രദ്ധിക്കാറുമില്ല. ഒരു തലമുറ ചെയ്യുന്ന തെറ്റുകൾ ശീലമാക്കുന്നതുവഴി അടുത്ത തലമുറ അതാണ് ശരിയെന്ന് കരുതുകയും, അതു പിൻതുടരാനായി ശഠിക്കുകയും ചെയ്യും. ഫലമോ? സുറിയാനി ഓർത്തഡോക്സ് സഭയുടെ മഹത്തായ പാരമ്പര്യത്തിന് കോട്ടവും തട്ടും. ഇനി നടപടിക്രമം നോക്കി ശരിയായ രീതിയിലുളള കാര്യങ്ങൾ ചെയ്താലോ? അപ്പോൾ തെറ്റ് ശീലിച്ചിരുന്ന ജനം പറയും കാർമ്മികന് എന്തോ തെറ്റ് പിറ്റിയെന്ന്. ഇനി നടപടിക്രമം പുസ്തകത്തിലുള്ളതാണെന്നും തങ്ങൾ ചെയ്തത് ശരിയാണെന്നും തെളിവു സഹിതം വൈദികർ ചൂണ്ടിക്കാട്ടിയാലോ. മനസ്സില്ലാമനസ്സോടെ അംഗീകരിക്കും. ഇത്തരം കാര്യങ്ങളിൽ പലർക്കുമുള്ള അജ്ഞത മറേണ്ടിയിരിക്കുന്നു.
"ഇന്നലെ ചെയ്തോരബദ്ധം -
ലോക- ർക്കിന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമാകാം - മതിൽ
സമ്മതം മൂളായ്ക രാജൻ" എന്ന കുമാരനാശാന്റെ വരികൾ എടുത്തു പറയാതെ തരമില്ല.
ഇതിലും മോശമായ മറ്റൊരു കാര്യമെന്നത് സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായി തുടരുകയും, മറ്റു സഭകളുടെ പാരമ്പര്യങ്ങൾ യാതൊരു മടിയും കുടാതെ അനുകരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്ന ഒരുപറ്റം വിശ്വാസികളുമുണ്ടെന്നതാണ്. പ്രത്യേകിച്ചും നോമ്പു ദിവസങ്ങളെപ്പറ്റി ഹോംസിൽ കൂടിയ ആഗോള സുന്നഹദോസിന്റെ നിശ്ചയ പ്രകാരം പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കല്പനയുണ്ടായിട്ടും പലർക്കും പലതരം ക്രമീകരണങ്ങൾ പിൻതുടരാനാണ് താല്പര്യം. പ്രത്യേകിച്ചും ഇതര സഭകളിൽ നിന്നും സുറിയാനി ഓർത്തഡോക്സ് സഭയിലേക്ക് വിവാഹം ചെയ്തു വന്നവർ തങ്ങൾ പണ്ട് ശീലിച്ചു വന്നതേ പാലിക്കൂ എന്ന ശാഠ്യവുമുണ്ട്. അതിന്റെ ഫലമോ? അപ്പന്റെ വിശ്വാസമോ അമ്മയുടെ വിശ്വാസമോ ശരിയെന്ന് അവരുടെ മക്കൾ സംശയിക്കും. നോമ്പിനെ ദിവസങ്ങളുടെ കണക്കിൽ പറഞ്ഞു ശീലിക്കാതെ യൽദോ നോമ്പെന്ന് പറഞ്ഞു ശീലിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. അതോടെ 25 നോമ്പ് 25 ദിവസമോ? 10 ദിവസമോ? എന്ന മണ്ടൻ ചോദ്യത്തിനു അവിടെ പ്രാധാന്യമില്ലാതെ വരും. യൽദോ നോമ്പ് 10 ദിവസമെന്ന് മനസ്സിലാക്കിയാൽ മതി. ഇനി മേലിലും നമ്മുടെയിടയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
ഡിസംബർ 15 മുതൽ 25 വരെയാണ് യൽദോ നോമ്പ് ദിവസങ്ങൾ. ഡിസംബർ 25-ാം തീയതിയാണ് യൽദോ പെരുന്നാൾ. ഈ പെരുന്നാളിനു പ്രത്യേകമായി പെങ്കീസാ നമസ്കാരമുണ്ട് 24-ാം തീയതി സന്ധ്യയോടുകൂടി പെരുന്നാൾ നമസ്ക്കാരം ആരംഭിക്കുന്നു. ആണ്ടു തക്സായിൽ കാണുന്നതുപോലെ സന്ധ്യാപ്രാർത്ഥനയും സൂത്താറായും ആറുമണിക്കു നടത്തണം. ജനങ്ങൾ വഴിപാടായി കുന്തുരുക്കവും മെഴുകുതിരിയും കൊണ്ടുവരണം. രാത്രി രണ്ടു മണിക്ക് (25-ാം തീയതി) രാത്രി പ്രാർത്ഥന ആരംഭിക്കുന്നു. മൂന്നാം 'ബോറൂസോ' കഴിഞ്ഞ് പ്രദക്ഷിണം ആരംഭിക്കുന്നു. പട്ടക്കാരും ശെമ്മാശന്മാരും അംശവസ്ത്രങ്ങൾ ധരിച്ച് ജനങ്ങൾ മെഴുകുതിരികളും കത്തിച്ചു പിടിച്ച്, സ്ലീബാ (തെക്കൻ പ്രദേശങ്ങളിലെ ചില പള്ളികളിൽ പാതിനോമ്പിന് മാത്രമായിരുന്നു ഊറാറ കെട്ടിയിരുന്നത്. പണ്ടുകാലത്ത് മല്പാന്മാരിൽ നിന്നും നടപടിക്രമം വാമൊഴിയായി കേട്ടു പഠിച്ചതിനാൽ പലതും മറന്നു പോകുന്നതാണ്. എന്നാൽ ഇപ്പോൾ നടപടിക്രമം പുസ്തകങ്ങൾ ലഭ്യമായതോടെ ആ പഴയ സ്ഥിതി മാറി. മാത്രമല്ല, നഗ്നസ്ലീബാ ഉപയോഗിക്കരുതെന്നാണ് മല്പാന്മാർ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തടികൊണ്ടുള്ള സ്ലീബായിൽ നിർബന്ധമായും ചുവന്ന ഊറാറ കെട്ടിയിരിക്കണം), ഏവൻഗേല്യോൻ, കുട, കൊടി, മേക്കട്ടി മുതലായവ എടുത്തുകൊണ്ട് പള്ളിയുടെ വടക്കേ വാതിൽ വഴി പുറപ്പെട്ടു പടിഞ്ഞാറേ വാതിൽക്കൽ തീജ്വാലയ്ക്കായി ക്രമീകരിച്ചിരിക്കുന്ന കുഴിയുയുടെ സ്ഥാനത്തു പോയി നിൽക്കുന്നു. പ്രദക്ഷിണത്തിൽ ബ്സുൽത്തായാൽദാസ്..... ഗീതം ചൊല്ലുന്നു. തീജ്വാല സ്ഥാനത്ത് (പള്ളിയുടെ പടിഞ്ഞാറുവശത്ത് മൂന്നടി നീളത്തിലും രണ്ടടി കുറുകെയുമായി ഒരു ഇഷ്ടികപ്പാട് വീതിയിലും കനത്തിലും കുരിശാകൃതിയിലുള്ള ഒരു കുഴി നേരത്തെ തന്നെ ഉണ്ടാക്കണം. പള്ളിയുടെ പടിഞ്ഞാറുവശത്ത് സൗകര്യമില്ലെങ്കിൽ കിഴക്കുവശത്തുമാകാം. അതുമല്ലെങ്കിൽ വടക്കോ തെക്കോ സൗകര്യമുള്ള ഏതെങ്കിലും സ്ഥാനാത്താവാം. ഈ കുരിശിന്റെ ആകൃതിയിലുള്ള കുഴിയിലായി ഉള്ളിൽ വായു കടക്കത്തവണ്ണം വിറകുകൾ അടുക്കി വയ്ക്കണം. തീ പെട്ടെന്നു കത്തത്തക്കവിധം ഇടയ്ക്കിടെ ചൂട്ടോ മറ്റോ വയ്ക്കണം. ഓശാനയുടെ മിച്ചമുള്ള ഓലകളും ദുഃഖവെള്ളിയാഴ്ചത്തെ പഞ്ഞിയും മറ്റും ഈ കൂട്ടത്തിൽ വയ്ക്കാം. ഉപയോഗം കഴിഞ്ഞ പുസ്തകങ്ങളും പഴകിയതും ചിതലെടുത്തതും ദ്രവിച്ചതുമായ കാപ്പാകൾ മുതലായവ ഈ തീയിൽ കത്തിച്ചു കളയാറുണ്ട്. കത്തിയശേഷം ഇതിന്റെ ചാരം വാരിയെടുത്ത് വിളവുകളുടെ വർധനവിനുവേണ്ടി കൃഷിയിടങ്ങളിലും വൃക്ഷങ്ങളിലുമൊക്കെ വിതറാറുണ്ട്. ജനങ്ങൾ വഴിപാടായി കൊണ്ടുവന്ന കുന്തുരുക്കവും നേരത്തെ തന്നെ പ്രാർത്ഥിച്ചു വയ്ക്കണം, ചില ദിക്കുകളിൽ ജനങ്ങൾ തീജ്വാലയിൽ കുന്തുരുക്കം ഇടുന്ന പതിവുണ്ട്. അതിനായി ജനങ്ങൾ കൊണ്ടുവരുന്ന കുന്തുരുക്കം അതേപടി ഇടാൻ അനുവാദമില്ല. അവയെല്ലാം ഒരുമിച്ചു ചേർത്ത് ''പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിനും ബഹുമതിക്കും രക്ഷാകരമായ പരിശുദ്ധ യൽദോ പെരുന്നാളിന്റെ ഉന്നതിക്കും പുകഴ്ച്ചയ്ക്കും ഈ പെരുന്നാളിൽ സംബന്ധിക്കുന്നവരുടെ അനുഗ്രഹത്തിനും സന്തോഷത്തിനുമായി ഈ സുഗന്ധദ്രവ്യങ്ങൾ ഒന്നായിരിക്കുന്ന പിതാവിന്റെയും പുത്രന്റെയും ജീവനുള്ള പരിശുദ്ധ റൂഹായുടെയും നാമത്തിൽ ആശീർവ്വദിക്കപ്പെടുന്നു. ബാറെക്മോർ.
+ബശ്മോ ദാബോ - ആമ്മീൻ + ഉ ദാബ്രൊ - ആമ്മീൻ + വദ്റൂഹോ ഹായോ കാദീശോ ദ്ഹാദ് ഈസൈഹൂൻല്ഓലം ഒൽമീൻ - ആമ്മീൻ". ഈ പ്രാർത്ഥനയും ചൊല്ലി പട്ടക്കാരൻ വാഴ്ത്തിയ കുന്തുരുക്കം ഓരോരുത്തർക്കും കൊടുക്കണം.
തീജ്വാലക്കുഴിയിങ്കൽ എത്തിക്കഴിഞ്ഞാലുടൻ "പൗലോസ് ശ്ലീഹാ......' എന്ന ഗീതം ചൊല്ലുന്നു. തീജ്വാല കൂട്ടിയിരിക്കുന്ന കുഴിയുടെ തെക്കു കിഴക്കു ഭാഗത്തു പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട് എബ്രായ ലേഖനം വായിക്കുന്നു. തുടർന്നു പട്ടക്കാരൻ അതിന്റെ കിഴക്കു വശത്തു പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട് ഏവൻഗേല്യോൻ (ലൂക്കോസ് 2:1-20) വായിക്കുന്നു. 'അവർ ഇപ്രകാരം പറഞ്ഞു ദൈവത്തെ സ്തുതിച്ചു' എന്ന ഭാഗത്ത് ഏവൻഗേല്യോൻ വായന നിർത്തിയിട്ട് 'തെശ്ബുഹ്ത്തോലാലോഹോ' എന്ന സ്തുതിപ്പ് എല്ലാവരും കൂടി ചൊല്ലുകയും, നേരത്തെ ക്രമീകരിച്ചു വച്ചതായ, മുളങ്കമ്പിലോ മറ്റോ വെള്ളത്തുണി ചുറ്റി എണ്ണയിൽ മുക്കിയ മൂന്നു പന്തങ്ങൾ (ഒന്നോ, നാലോ പന്തങ്ങൾ ഉപയോഗിക്കുവാൻ അനുവാദമില്ല) അപ്പോൾ പട്ടക്കാരൻ മൂന്നു പന്തങ്ങളുമെടുത്ത് തീ കൊളുത്തി അതിലൊരു പന്തം സ്ലീബാ ആകൃതിയിലുള്ള കുഴിയുടെ കിഴക്ക്, മറ്റൊരു പന്തം പടിഞ്ഞാറ്, മൂന്നാമത്തെ പന്തംകൊണ്ട് വടക്കും തെക്കും എന്ന ക്രമത്തിൽ തീ കത്തിക്കുന്നു. തുടർന്നു മാലാഖമാരുടെ സ്തുതിപ്പ് എല്ലാവരും കൂടി ചൊല്ലിക്കൊണ്ടു തീജ്വാലയ്ക്കു മൂന്നുപ്രാവശ്യം anticlockwise ആയി ചുറ്റുന്നു. പിന്നീട് ഏവൻഗേല്യോൻ വായന പൂർത്തിയാക്കുന്നു. തുടർന്ന് മോറാൻ യേശുമ്ശീഹാ, ഒരു കൗമാ എന്നിവ ചൊല്ലിയതിനുശേഷം പള്ളിയ്ക്കു ചുറ്റും പ്രദക്ഷിണം തുടരുന്നു. വീണ്ടും ഒരു ചുറ്റു കഴിഞ്ഞു തെക്കേ വാതിൽ വഴി പ്രദക്ഷിണം അകത്തു പ്രവേശിക്കുന്നു. (ചിലയിടത്തൊക്കെ സ്ലീബാ ആഘോഷവും, ഹൗദ് മാലാഖെയും ചൊല്ലുന്ന പതിവുണ്ട്. അത് നിർബന്ധമില്ല) ചൊല്ലുന്നുവെങ്കിൽ അത് മദ്ബഹായിലോ ബീമായിലോ നിന്നുകൊണ്ടു സ്ലീബാ ആഘോഷം നടത്തുന്നു.
തീജ്വാലയുടെ അടുക്കൽ നടത്തുവാനുള്ള ഒരു പ്രത്യേക ക്രമമുണ്ട്. പണ്ടു മുതലേ ഇതു ശീമരാജ്യങ്ങളിലുണ്ട്. അതിന്റെ ക്രമം ആ പുസ്തകത്തിൽ മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാൽ മലങ്കരയിൽ ആ ഭാഗം പരിഭാഷപ്പെടുത്തിയിട്ടില്ലാതിരുന്നതിനാൽ അവ ലഭ്യമായിരുന്നില്ല. എന്നാൽ മഞ്ഞനിക്കര ദയറാ പോലെയുള്ള സ്ഥലത്തൊക്കെ അവ സുറിയാനിൽത്തന്നെ പഴയകാലത്തും നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്. സിറിയൻ ഓർത്തഡോക്സ് സഭയിടെ അമേരിക്കൻ ഭദ്രാസനാധിപനായിരുന്ന മോർ അത്താനാസ്യോസ് യേശു സാമുവേൽ മെത്രാപ്പൊലീത്താ 1984-ൽ പ്രസിദ്ധീകരിച്ച സുറിയാനി ആണ്ടുതക്സായിൽ നിന്നും ശ്രീ.ജേക്കബ് വർഗ്ഗീസ്, മാന്നാകുഴിയിൽ പരിഭാഷപ്പെടുത്തിയ മലയാളത്തിലുള്ള ക്രമവും ഇപ്പോൾ ലഭ്യമാണ് (അത് എന്റെ കൈവശമുണ്ട്. ആവശ്യമുളളവർക്ക് അതിന്റെ കോപ്പി അയച്ചു തരുന്നതാണ്). മഞ്ഞനിക്കര ദയറായുൾപ്പെടെയുള്ള തെക്കൻ പ്രദേശങ്ങളിൽ ലഭ്യമായിരുന്നെങ്കിലും വടക്കു പ്രദേശങ്ങളിലെങ്ങും ഈ ക്രമം ലഭ്യമായിരുന്നില്ല. അതുകൊണ്ടാണ് ക്രമങ്ങളുടെ അച്ചടി വന്നപ്പോൾ പാമ്പാക്കുടയിൽ നിന്നും അച്ചടിച്ച പുസ്തകങ്ങളിലൊന്നും ഈ ക്രമം സ്ഥാനം പിടിക്കാതിരുന്നത്. (സുറിയാനി ഓർത്തഡോക്സ് സഭയുടെ പല ക്രമങ്ങളും, സുറിയാനിയിലുള്ളതുപോലും പാമ്പാക്കുടയിൽ അച്ചടിച്ച പുസ്തകങ്ങളിൽ ഇപ്പോഴുമില്ല. എങ്കിലും സിറിയൻ ഓർത്തഡോക്സ് സഭയുടെ പരിശ്രമം മൂലം അവയൊക്കെയും മലങ്കരയിൽ ലഭ്യമാണ്) എങ്കിലും ഇത്തരത്തിലൊരു ക്രമമുണ്ടെന്ന് അക്കാലം മുതൽ ഇന്നുവരെയുമുള്ള നടപടി ക്രമത്തിൽരേഖപ്പെടുത്തിയിട്ടുമുണ്ട്. ക്രമം ലഭ്യമല്ലാതിരുന്നതിനാൽ സന്ധ്യാ നമസ്കാരം മാത്രം പള്ളിയുടെ പുറകിൽ ക്രമീകരിച്ചിരിക്കുന്ന തീജ്വാല കുഴിയുടെ മുമ്പിൽ നിന്ന് നടത്തുന്ന പാരമ്പര്യവും മലങ്കരയിലുണ്ടായിരുന്നു. ബാക്കി നമസ്ക്കാരങ്ങൾ രാത്രി രണ്ടു മണിയോടുകൂടി പള്ളിയകത്ത് നടത്തിയശേഷം പ്രദക്ഷിണം നടത്തുന്ന പതിവുമുണ്ടായിരുന്നു.
തീജ്വാല ക്രമം നടത്തുന്ന രീതി.
പ്രദക്ഷിണ സമയത്ത് തീജ്വാല ശുശ്രൂഷ നടത്താനായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കുഴിയുടെ പടിഞ്ഞാറു വശത്ത് നിന്നുകൊണ്ട് ശുശ്രൂഷ ആരംഭിക്കുകയും എബ്രായ ലേഖനം, ഏവൻഗേല്യോൻ എന്നിവ വായിക്കുമ്പോൾ കുഴിയുടെ കിഴക്കു ഭാഗത്തായി പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നും നടത്തണം. വെള്ളത്തുണികൊണ്ട് വിരിച്ചൊരുക്കിയ മേശയുണ്ടെങ്കിൽ ഉചിതം. അത് കുഴിയുടെ കിഴക്കു ഭാഗത്തായി ക്രമീകരണം ചെയ്യണം. കാർമ്മികന്റെ കൈയിലെ സ്ലീബാ മേശമേൽ വച്ച് ഇരു വശങ്ങളിലുമായി കത്തിച്ച മെഴുകുതിരികളും വയ്ക്കണം. പ്രാരംഭ പ്രാർത്ഥനയും കുക്കിലിയോനും (സങ്കീ 2:7-10) എക്ബോയും പ്രുമിയോനും സെദ്റോയും കൂക്കോയോയും മോർ യാക്കോബിന്റെ ബോവൂസോയും കഴിഞ്ഞ് കുന്തുരുക്കം വാഴ്ത്തുവാനുള്ള പ്രാർത്ഥനയും ലേഖന വായനയും നടത്തി ഏവൻഗേല്യോൻ വായിക്കുന്നു. 'അവർ ഇപ്രകാരം പറഞ്ഞു ദൈവത്ത സ്തുതിച്ചു' എന്ന് വായിച്ച് നിർത്തിയിട്ട് 'ഉളവാക....' എന്ന സ്തുതിപ്പ് ചൊല്ലി മൂന്നു പന്തങ്ങൾകൊണ്ട് സ്ലീബാ ആകൃതിയിലുള്ള തീജ്വാല കുഴിയുടെ നാലു വശങ്ങളിലും കത്തിക്കുന്നു. തുടർന്ന് മാലാഖമാരുടെ സ്തുതിപ്പ് ചൊല്ലി തീജ്വാല കുഴിയിൽ കുന്തുരുക്കമിട്ട് anticlockwise ആയി മൂന്നു തവണ ചുറ്റിയശേഷം ഏവൻഗേല്യോൻ പൂർത്തിയാക്കുന്നു. അതിന് ശേഷം മോറാനേശു മ്ശിഹാ... ഒരു കൗമാ എന്നിവയോടുകൂടി ക്രമം അവസാനിക്കുന്നു.
തീജ്വാലയുടെ ഈ ക്രമം നടത്തിയതിന് ശേഷം ഒരു കൗമാ കഴിഞ്ഞാൽ പിന്നെ സ്ലീബാഘോഷം നടത്തണമെന്നില്ല. കാരണം 'ഹൗദ് മാലാഖെ' എന്നത് ഒരു കൗമായാണ്. എങ്കിലും നടത്തുകയോ നടത്താരിക്കുകയോ ചെയ്യാം. പഴയ പതിപ്പിൽ സ്ലീബാഘോഷം നടത്തുവാനുള്ള ക്രമമില്ല. പ്രദക്ഷിണം തുടരുമ്പോൾ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഗീതങ്ങൾ ചൊല്ലാവുന്നതാണ്. സ്ലീബാഘോഷം നടത്തുന്നില്ലെങ്കിൽ മദ്ബഹായിൽ പ്രവേശിച്ച ഉടനെ തന്നെ അംശവസ്ത്രങ്ങൾ ഊരിവയ്ക്കുകയും നമസ്കാരമേശയിങ്കൽ വന്ന് ഒരു കൗമാ ചൊല്ലിയതിനുശേഷം പുസ്തകത്തിൽ കാണുന്നതുപോലെ പ്രഭാത പ്രാർത്ഥന നടത്തണം മൂന്നാം മണി, ആറാം മണി വരെ ചൊല്ലുന്നു. പട്ടക്കാരൻ മദ്ഹായിൽ പ്രവേശിച്ച് തൂയോബോ നടത്തി വിശുദ്ധ കുർബാന ആരംഭിക്കുന്നു. ബുധനാഴ്ചയോ വെള്ളിയാഴ്ചയോ യൽദോ പെരുന്നാൾ വന്നാൽ അന്നു നോമ്പ് ഉണ്ടായിരിക്കുന്നതല്ല.
ഈ ലേഖനത്തിനാവശ്യമായ രേഖകൾ എടുത്തിരിക്കുന്നത് പഴയ കാലത്തെ ആണ്ടുതക്സായുൾപ്പെടെയുള്ള പല പുസ്തകങ്ങളിൽ നിന്നുമാണ്. അവ കൂടാതെ സിറിയൻ ഓർത്തഡോക്സ് സഭയിലെ ശുശ്രൂഷ നടപടി ക്രമം. ഫാ.ആർ.വി.മർക്കോസ് (മർക്കോസ് മോർ കൂറിലോസ്) പേജ് 72. ഓർത്തഡോക്സ് സുറിയാനി സഭയുടെ ശുശ്രൂഷ സംവിധാന സഹായി, യൂഹാനോൻ മോർ സേവേറിയോസ്. പേജ് 66. എന്നീ പുസ്തകങ്ങളിൽ നിന്നുമാണ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ.