ക്രൂശിൽ നിന്നും കർത്താവിനെ ഇറക്കുവാനായി ചെന്ന യൗസേഫും നിക്കോദീമോസും കൂടി ദർശിച്ചതായിട്ട്, ഇഗ്നാത്തിയോസ് നൂറോനൊ പഠിപ്പിച്ചതായി പാരമ്പര്യമുള്ള ഒരു പ്രാർത്ഥനയാണെല്ലൊ ഇത്. സ്വർഗ്ഗീയ സേനകൾ ദൈവമേ! നീ പരിശുദ്ധനാകുന്നു എന്നാരംഭിക്കുന്ന ഈ സ്തുതിപ്പിനാൽ ക്രൂശിൽ കിടക്കുന്ന കർത്താവിനെ സ്തുതിച്ചപ്പോൾ യൗസേഫും നിക്കോദീമോസും കൂടി അതിന്റെ അവസാന ഭാഗത്തുള്ള യാചന ചൊല്ലി എന്നാണ് ആ പാരമ്പര്യം. പിതാക്കന്മാർ (പരിശുദ്ധ പത്രോസ് കാസോറൊ പാത്രിയർക്കീസ് - Peter the Fuller) ഇത് പ്രാർത്ഥനയിൽ കൂട്ടിച്ചേർത്തു.
സുറിയാനിയിൽ ഇത് അവസാനിക്കുന്നത് "ദെസ്ത് ലെബ്ത് ഹ് ലോഫൈൻ എത് സറാഹാം അലൈൻ" എന്നാണ്. മലയാളത്തിൽ ഇത് പലരും പല തരത്തിലാണ് ചൊല്ലുന്നത്.
"എത് സ്റാഹാം അലൈൻ" എന്നതിന് "ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ". (have mercy upon us) എന്നാണ് ശരിയായ തർജ്ജമ. റഹ്മെ എന്നതിന് കരുണ (mercy) എന്നാണർത്ഥം. ക്രൂശിൽ കിടക്കുന്ന കർത്താവിനോട് 'ഞങ്ങളെ അനുഗ്രഹിക്കണമേ' (അനുഗ്രഹം ചെയ്യണമേ bless us) എന്ന് പ്രാർത്ഥിക്കുന്നതിനേക്കാൾ ഏറ്റവും യോജ്യം 'കരുണയുണ്ടാകണമേ' എന്ന് യാചിക്കുന്നതാണ്. യരീഹോയിലെ കുരുടനും ഇങ്ങനെയാണ് പ്രാർത്ഥിക്കുന്നത് (Mark 10:47, Luke 18:38). ഇത് ഏറ്റവും വിനയത്തോടെയുള്ള ഒരു യാചനയാണ്.
'ക്രൂശിൽ/കുരിശിൽ തറക്കപ്പെട്ടവനേ/ തൂക്കപ്പെട്ടവനേ' എന്നതിനേക്കാൾ 'ക്രൂശിക്കപ്പെട്ടവനേ' എന്നാകും കൂടുതൽ ലളിതം. (ദ് + എസ്ത് ലെബ്ത് = ക്രൂശിക്കപ്പെടുക - passive voice)
'ഞങ്ങളോട്' (ലാൻ = to us) എന്നതിനേക്കാളും 'ഞങ്ങളുടെ മേൽ' (അ്ലൈൻ = upon us) എന്ന് തന്നെയാണ് കൂടുതൽ അനുയോജ്യവും വിനയാന്വിതവും.
അനുഗ്രഹിക്കുക (ബാറേക് - to bless) എന്നത് മറ്റൊരു തലമാണ്. ഉദാഹരണം: പൈതങ്ങളെ അനുഗ്രഹിക്കുക (Mt. 19:13, Mk. 10:13, Lk 18:15).
പുത്തൻകുരിശ്, വെട്ടിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും പബ്ലിഷ് ചെയ്യുന്ന പ്രാർത്ഥനാ പുസ്തകങ്ങളിൽ ഈ ഭാഗം ശരിയായിട്ടാണ് കാണുന്നത്. (ചില മുൻ പതിപ്പുകളിൽ വ്യത്യാസമുണ്ടോ എന്നറിയില്ല).
കുർബാന ക്രമത്തിൽ പല സ്ഥലത്തും കരുണ എന്നു പറയുന്നിടത്ത് അനുഗ്രഹം എന്ന് മാറ്റി പറയുന്നതായി കാണുന്നു ഉദാഹരണത്തിന്:- യാചിക്കേണ്ടും സമയമിതാ എന്ന ഗാനത്തിൽ കരുണയുടെ സമയം എന്നാണ് എഴുതിയിരിക്കുന്നത്. അൻപുടയോനേ! എന്ന ഗാനത്തിൽ കാരുണ്യത്താൽ യാചനയെ നൽകണമേ എന്നാണ് എഴുതിയിരിക്കുന്നത്. കാരുണ്യവാനായ കർത്താവേ! എന്ന് അച്ചടിച്ച പുസ്തകം നോക്കി അനുഗ്രഹിക്കുന്നവനായ എന്ന് ചൊല്ലുന്നതിലെ വിവരമില്ലായ്മ കാഴ്ചക്കുറവുകൊണ്ടോ ബോധക്കുറവുകൊണ്ടോ എന്നറിയില്ല. തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം.
എല്ലാ പള്ളികളിലും സണ്ടേസ്കൂളുകളിലും, പുസ്തകത്തിലെപ്പോലെ, ശരിയായിട്ടുള്ള: "ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ! ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ" എന്ന് ചൊല്ലുകയാണെങ്കിൽ പ്രാർത്ഥനയ്ക്ക് ഒരേകീകരണം ലഭിക്കുവാനും, മൂലഭാഷയോട് ഏറ്റവും യോജിച്ചിരിക്കുവാനും അത് സഹായിക്കും. (Choir നെയും അങ്ങനെ പ്രാക്ടീസ് ചെയ്യിക്കണം).
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.