(ടി.കെ.വേലുപ്പിള്ള, തിരുവിതാംകൂർ സ്റ്റേറ്റ് മാനുവേൽ, ഒന്നാം വാല്യം, പത്താം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്).
യാക്കോബായ സുറിയാനി സഭയുടെ ആറാം മാർത്തോമ വലിയ മാർ ദിവന്നാസിയോസ് (1765-1808) സ്വരൂപിച്ച 3000 പൂവരാഹൻ 1808-ൽ, ബ്രിട്ടീഷ് ഖജനാവിൽ നൂറ്റുക്ക് എട്ട് ശതമാനം പലിശയ്ക്ക് വട്ടിക്കിട്ടു ഇതാണ് പ്രസിദ്ധമായ വട്ടിപ്പണം. ഇതിൻ്റെ അവകാശത്തെ ചൊല്ലി പിന്നീടുണ്ടായ തർക്കമാണ് വട്ടിപ്പണക്കേസ്.
ഏഴാം മാർത്തോമാ ഏറെനാൾ ജീവിച്ചിരുന്നില്ല. പിൻഗാമിയായ എട്ടാം മാർത്തോമായുടെ കാലത്ത് 1809-ൽ, കണ്ടനാട് യോഗം കൂടി യാക്കോബായ സുറിയാനി സഭയ്ക്ക് തെക്കും, വടക്കും വൈദിക വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ വേണ്ടി രണ്ട് സെമിനാരികൾ ആരംഭിക്കുവാൻ തീരുമാനിച്ചു.
എട്ടാം മാർത്തോമായുടെ ആലോചനക്കരായിരുന്ന, കായംകുളം ഫിലിപ്പോസ് റമ്പാനും, കുന്നംകുളം പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാനും, സെമിനാരി സ്ഥാപിക്കുവാൻ കാലതാമസം വരികയാൽ, എട്ടാം മാർത്തോമ്മായുമായി അകൽച്ചയിലായി.
യാക്കോബായ സുറിയാനി സഭയിലെ കായംകുളം ഫിലിപ്പോസ് റമ്പാൻ 1811-ൽ, ബൈബിൾ (വേദപുസ്തകം) ആദ്യമായി മലയാള ഭാഷയിലേക്ക്, വിവർത്തനം ചെയ്തു (നാല് സുവിശേഷങ്ങൾ) ക്ലോഡിയസ് ബുക്കാനൻ്റെ സഹായത്തോടെ, ബോംബെ കൊറിയർ പ്രസ്സിൽ അച്ചടിപ്പിച്ച് വിതരണം ചെയ്തു. വൈദിക സെമിനാരി സ്ഥാപിക്കുന്നതിന് കാലതാമസം വരികയാൽ പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ ബ്രിട്ടീഷ് റസിഡൻ്റ് കേണൽ മൺറോയെ പോയി കണ്ടു. മൺറോ, യാക്കോബായ സുറിയാനി സഭയുടെ സ്നേഹിതനായിരുന്നു.
തിരുവതാംകൂർ മഹാറാണി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി (1810-1815) യാക്കോബായ സുറിയാനി സഭയ്ക്ക് സെമിനാരി സ്ഥാപിക്കുവാൻ, കോട്ടയത്ത് മീനച്ചിലാറിൻ്റെ തീരത്ത് 16 ഏക്കർ സ്ഥലം കരമൊഴിവായും, വേണ്ടത്ര തേക്കുതടി സൗജന്യമായും നൽകി. 1815-ൽ, കോട്ടയത്ത് പഴയ സെമിനാരി സ്ഥാപിതമായി, കൊല്ലത്ത് മൺട്രോ തുരുത്തും (2000 ഏക്കർ) പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാൻ ധനസഹായം, അങ്ങനെ തിരുവിതാംകൂർ മഹാരാജക്കന്മാർ യാക്കോബായ സുറിയാനി സഭയ്ക്ക് നൽകിയ നന്മകൾ അനവധിയാണ്.
സുറിയാനി കുട്ടികളുടെ വൈദിക പഠനത്തിനായി, ബ്രിട്ടീഷ് ഖജനാവിൽ നിക്ഷേപിച്ചിരുന്നു വട്ടിപ്പണത്തിൻ്റെ പലിശ വാങ്ങുവാനുള്ള അധികാരം, യാക്കോബായ സഭയുടെ മെത്രാപ്പോലീത്തായ്ക്ക് മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ വട്ടിപ്പണത്തിൻ്റെ പലിശ വാങ്ങുവാൻ വേണ്ടി 1816-ൽ, പകലോമറ്റം കുടുംബത്തിലെ ഒമ്പതാം മാർത്തോമ്മായെ സ്ഥാനഭ്രഷ്ടനാക്കി, തൊഴിയൂർ നിന്ന്
പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി.
ബ്രിട്ടീഷ് റസിഡന്റ് കേണൽ മൺറോയുടെ സഹായത്താൽ, അദ്ദേഹത്തിൻ്റെ പ്രേരണയാൽ 1816-ൽ, തിരുവിതാംകൂർ മഹാറാണി ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി (1815-1829) ഒരു രാജകീയ വിളംബരം പുറപ്പെടുവിച്ചു "യാക്കോബായക്കാർ എല്ലാവരും മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിനെ അനുസരിച്ച് നടന്നു കൊള്ളണം" ബ്രിട്ടീഷ് കാലഘട്ടത്തിൽ അന്ത്യോഖ്യായിൽ നിന്നുള്ള ബാവമാരുടെ വരവിന് തടസ്സങ്ങൾ ഉണ്ടായി. 1825-ൽ ശീമയിൽ നിന്നും വന്ന അബ്ദംശീഹ് മാർ അത്താനാസിയോസ് ബാവയെ ബ്രിട്ടീഷുകാർ തിരികെ അയച്ചു. തൊഴിയൂർ പട്ടം മലങ്കരയിൽ തർക്കങ്ങൾക്ക് കാരണമായി. ജനങ്ങളുടെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വേണ്ടിയാണ് രാജകീയ വിളംബരം പുറപ്പെടുവിച്ചത്. ഈ രാജകീയ വിളംബരം പിന്നീട് യാക്കോബായ സുറിയാനി സഭയിൽ നവീകരണം ആരംഭിച്ചപ്പോൾ, മതസ്വാതന്ത്ര്യത്തിന് വിഘാതമായി.
1816-ൽ, ബ്രിട്ടീഷ് മിഷനറിമാരായ ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് ഫെൻ, ഹെൻട്രി ബേക്കർ (C.M.S മിഷനറിമാർ) എന്നിവർ കോട്ടയം പഴയ സെമിനാരിയിൽ പഠിപ്പിക്കാൻ വന്നു. അങ്ങനെ നവീകരണത്തിന് തുടക്കമായി. 1817-ൽ, കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം യാക്കോബായ സുറിയാനി സഭയുടെ കോട്ടയം പഴയ സെമിനാരിയിൽ ആരംഭിച്ചു (C.M.S കോളേജിൻ്റെ തുടക്കം) വിദ്യാഭ്യാസമാണ് എല്ലാ നവോത്ഥാനത്തിൻ്റെയും ആരംഭം.
1833-ൽ, മിഷനറിമാർ സെമിനാരിയുടെ നിയന്ത്രണം ഏറ്റെടുത്തു, നവീകരണം ശക്തമായി. ദിവന്നാസിയോസ് നാലാമന് കോട്ടയം പഴയ സെമിനാരിയിൽ നിന്നും മാറി ചേപ്പാട് പോയി താമസിക്കേണ്ടി വന്നു. അങ്ങനെ ചേപ്പാട് ദിവന്നാസ്യോസ് ആയി. 1836-ൽ, മാവേലിക്കര പടിയോലയിൽ, "യാക്കോബായ സുറിയാനി സഭ അന്ത്യോഖ്യാ സിംഹാസനത്തിൻ്റെ കീഴിൽ ഉറച്ചു നിൽക്കും" എന്ന് പ്രഖ്യാപിച്ചു. എങ്കിലും നവീകരണം തുടർന്നു 1840-ൽ, സി.എസ്.ഐ, സി.എം.എസ് സഭകൾ ഉണ്ടായി.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.