ഈ പരമപ്രധാനമായ കൂദാശയിൽ പുരോഹിതനോടപ്പം പരമപ്രധാന സ്ഥാനം വഹിക്കുന്നവരാണ് ശുശ്രൂഷക്കാരൻ. ഈ ശുശ്രൂഷക്കാരൻ വിശുദ്ധ കുർബാനയിൽ വൈദികനോടപ്പം ഒരു സഹായിയായി പ്രവർത്തിക്കുന്നു. എന്നാൽ ശുശ്രൂഷക്കാരൻ ചിട്ടയായി വളരെ വിശുദ്ധിയോടു കൂടി ചെയേണ്ട മൂന്ന് പ്രധാനപ്പെട്ട പ്രാർത്ഥനകളെക്കുറിച്ച് വിശുദ്ധ കുർബ്ബാന ക്രമത്തിൽ പറയുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ശുശ്രൂഷക്കാരും ഈ പ്രാർത്ഥനകൾ ചൊല്ലാറില്ലെന്നതാണ് യാഥാർത്ഥ്യം. ഈ പ്രാർത്ഥനകൾ താഴെ വിവരിക്കുന്നു.
(1) ശുശ്രൂഷക്കാരൻ മദ്ബഹായിൽ പ്രവേശിക്കുമ്പോൾ. "ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കും, എന്റെ പൈതൽ പ്രകൃതത്തെ സന്തോഷിപ്പിക്കുന്ന ദൈവത്തിന്റെ അടുക്കലേക്കു ഞാനും പോകും.
(2) ത്രോണോസിന്റെ മുമ്പിൽ ചെന്നു വണങ്ങിക്കൊണ്ട്. "ദൈവമേ! നിന്റെ ഭവനത്തിലേക്കു ഞാൻ പ്രവേശിച്ചു സ്വർഗ്ഗസ്ഥനായ രാജാവേ! നിന്റെ സിംഹാസനത്തിൻ മുമ്പാകെ ഞാൻ വണങ്ങി, ഞാൻ ചെയ്തിട്ടുള്ള സകല പാപങ്ങളും എന്നോടു ക്ഷമിക്കണമേ.
(3) ത്രോണോസു ചുറ്റി മുത്തുമ്പോൾ- "കർത്താവേ! നിന്റെ ബലിപീഠത്തിന്റെ കോണുകൾവരെ ചങ്ങലകളാൽ ഞങ്ങളുടെ പെരുന്നാളുകളെ ബന്ധിക്കണമേ. നീ എന്റെ ദൈവമാകുന്നു നിന്നെ ഞാൻ സ്തുതിക്കും.
ഈ മൂന്ന് പ്രാർത്ഥനകൾക്ക് പകരമായി കണ്ടുവരുന്ന ഒരു പ്രവണത മദ്ബഹയുടെ ചുമരിൽ സ്പർശിച്ച് ഒരു കുരിശ് വരച്ചാൽ എല്ലാമായി എന്നാണ് ചില ശുശ്രൂഷക്കാരുടെ ധാരണ. വിശുദ്ധ കുർബാനയുടെ നമസ്കാരങ്ങൾ കഴിഞ്ഞ് ശുശ്രൂഷക്കാരൻ മദ്ബഹായിൽ പ്രവേശിക്കുന്ന സമയത്ത് നേരം വൈകി കുർബാനക്ക് എത്തുന്ന ശുശ്രൂഷക്കാരുമുണ്ട് നമ്മുടെ ഇടയിൽ. ചിലർ മദ്ബഹായിൽ കിഴക്ക് അഭിമുഖമായിട്ടാണ് നിൽക്കുന്നത് എങ്കിലും എപ്പോഴും പിന്നിൽലേക്ക് ജനങ്ങളെ തിരഞ്ഞു നോക്കി നിൽക്കുന്നതും കാണാം. ചില മുതിർന്ന ശുശ്രൂഷക്കാർ പ്രായം കുറഞ്ഞ പുതിയ ശുശ്രുഷക്കാരെ മദ്ബഹായുടെ ഉള്ളിൽ വെച്ച് നിസാര കാര്യത്തിന് വഴക്ക് പറയുന്നതായും കാണാം. ഇതെല്ലാം അവരുടെ ശുശ്രൂക്കാരൻ എന്ന പദവിയുടെ വിലയെ കുറിച്ചും അതിന്റെ പരിശുദ്ധിയെ കുറിച്ചും വ്യക്തമായ പഠിപ്പിക്കലിന്റെ കുറവ് കൊണ്ടാണ്. ഈ കുറവുകൾ കൂടുതലായി കാണുന്നത് ഇതിന് അതാതു പള്ളികളിലെ വൈദികരുടെ സേവനവും ഭദ്രാസന തലത്തിൽ ചുരുങ്ങിയത് മൂന്ന് മാസത്തിൽലൊരിക്കൽ ചില ആത്മീയ പഠന ക്ലാസുകൾ നടത്തുന്നതും വളരെ നല്ലതാണ്. അങ്ങനെ നമ്മുടെ ശുശ്രൂഷക്കാരൻ എന്ന പദവിയുടെ മഹത്വം വർദ്ധിപ്പിക്കാം.