സഭയിൽ ദൈവമാതാവിൻ്റെ സ്ഥാനം.
കർത്താവിന്റെ അമ്മയായ മറിയാമിനെ ദൈവമാതാവ് എന്ന് ലോകത്തോട് ആദ്യം പ്രഖ്യാപിച്ചത്. പരിശുദ്ധ റൂഹായാണ്. അതുകൊണ്ടുതന്നെ വി.ദൈവമാതാവിന് സഭ അതുല്യമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. വി.ദൈവമാതാവിൻ്റെ നാമത്തിൽ സുറിയാനി സഭ പത്ത് പെരുന്നാളുകളാണ് ആചരിക്കുന്നത്.
1. ജനുവരി 15 വിത്തുകളുടെ വാഴ്വിനായി (Blessing of crops) മാതാവിൻ്റെ ഓർമ്മ.
2. മാർച്ച് 25 വി. ദൈവമാതാവിനോടുള്ള അറിയിപ്പു പെരുന്നാൾ (Annunciation)
3. മെയ് 15 കതിരുകളുടെ വാഴ്വിനായി (Blessings of Spices) മാതാവിൻ്റെ ഓർമ്മ.
4. ജൂൺ 15 വി.ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിച്ച ആദ്യ ദേവാലയത്തിൻ്റെ ഓർമ്മ.
5. ആഗസ്റ്റ് 15 ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ (Assumption).
6. സെപ്റ്റംബർ 8 വി.മാതാവിൻന്റെ ജനനപ്പെരു ന്നാൾ (കാനോനികമല്ല).
7. നവംബർ 21 വി.മറിയാമിൻ്റെ ദൈവാലയ പ്രവേ ശനത്തിന്റെ ഓർമ്മ.
8. ഡിസംബർ 26 വി.മാതാവിൻ്റെ പുകഴ്‌ചയുടെ പെരുന്നാൾ.
9. കൂദശ് ഈത്തോയുടെ ശേഷം മൂന്നാം ഞായറാഴ്ച - വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിൻ്റെ ഞായറാഴ്ച പെരുന്നാൾ.
10. നവംബർ 21 - വിശുദ്ധ ദൈവമാതാവിൻ്റെ ദൈവാലയ പ്രവേശന പെരുന്നാൾ.
ഇശ്ശായിയുടെ മുളയും വിശുദ്ധ കന്യക മറിയാമും.
ആദാമിലും അബ്രഹാമിലും ദാവീദിലും തുടര്‍ന്നു യേശുക്രിസ്തുവില്‍ പൂര്‍ണ്ണമാകുന്നതാണു യേശുക്രിസ്തുവിന്‍റെ വംശാവലിയ്ക്കുള്ള പ്രത്യേകത. ധാരാളം പ്രവചനങ്ങള്‍ ഇതിനു ഉപോല്പലകമയിട്ടുണ്ട്. അവയെല്ലാം നിവൃത്തിയായിട്ടുമുണ്ട്. ഇശ്ശായിയുടെ കുറ്റിയില്‍ നിന്നും ഒരു മുള പൊട്ടി പുറപ്പെടും എന്ന ഏശായ പ്രവചനം Isiah.11;1 അതില്‍ പ്രധാനമാണ്. അത് പൂര്‍വ്വപിതാക്കന്മാരെയും ഇസ്രായേലിന്റെ അഭിമാനമായ ദാവീദിനെയും യേശുക്രിസ്തുവില്‍ ബന്ധിപ്പിച്ചു. ഇവയൊക്കെ നിവൃത്തിയായി എന്നു എല്ലാ ക്രൈസ്തവ സഭകളും പഠിപ്പിക്കുന്നു. എന്നാല്‍ അവയെല്ലാം യൗസേഫിനു യേശുവിലുള്ള പിന്തുടര്‍ച്ച വ്യക്തമാക്കിയിട്ടുമുണ്ട്. യേശു ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള തിരുവചന രേഖകളിലൂടെ നാം വായിച്ചു പോകുമ്പോള്‍ യൗസേഫിന്റെ കുടുംബത്തെക്കുറിച്ചും ആ തായ്വഴികളുടെ തുടര്‍ച്ചയും നമുക്കു കാണാന്‍ കഴിയും. എന്നാല്‍ കന്യക മറിയാമിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച രേഖകളെക്കുറിച്ചു പാരമ്പര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കാനും കഴിയുന്നില്ല.
കന്യക മറിയം, കന്യകയായി പുത്രനെ പ്രസവിച്ചു എന്നതിനാല്‍ ഇസ്രായേലിലെ വിവാഹ നിയമ പ്രകാരം യൗസേഫിനെ ശാരീരിക പിതാവായി വിശേഷിക്കപ്പെട്ടിട്ടില്ലാതിരിക്കെയാണ് യൗസേഫിന്റെ പിന്‍തുടര്‍ച്ചയില്‍ യേശു കടന്നു വരുന്നത്. എന്നാല്‍ കന്യകമറിയാമിനെ സംബന്ധിച്ചു അവള്‍ ഏതു ഗോത്രക്കാരി എന്നു വ്യക്തമാക്കിയിട്ടുമില്ല. “ഭൗമീക കന്യക അതിശയനീയമായി പ്രസവിച്ചവനായിരിക്കെ” എന്നതാണ് യേശു ക്രിസ്തുവിനെക്കുറിച്ചു വിശുദ്ധ രേഖകള്‍ നല്‍കുന്ന വിശദീകരണം. അങ്ങനെയെങ്കില്‍ യൗസേഫിന്റെ ഗോത്ര പിന്‍തുടര്‍ച്ച അവകാശപ്പെടുന്നതെങ്ങനെ? സ്വാഭാവികമായും ഈ ചോദ്യത്തിനുത്തരം ലഭിക്കുന്നതിനു യൗസേഫിന്റെ പിന്‍തുടര്‍ച്ചയില്‍ കന്യക മറിയാം കടന്നുവരുന്നതെങ്ങനെ? എന്നു അറിയേണ്ടതായി വരും. അതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിനു വളരെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചു ഏറ്റവും ചെറിയതെന്നു കരുതുന്ന സംഗതിയ്ക്കുപോലും ന്യായപ്രമാണത്തില്‍ നിയമ വ്യാഖ്യാനവും അതിന്‍റെ പ്രായോഗിക നടപടികളും വിവരിച്ചിട്ടുമുണ്ട്. ആകയാല്‍ അതിനു സഹായകമായ ആ ന്യായപ്രമാണ രേഖകളെക്കുറിച്ചു വായനക്കാര്‍ക്കു ചിന്തിക്കാന്‍ അവസരം നല്‍കുകയാണ് ഈ ലേഖനോദ്ദേശ്യം.
കനാന്‍ ദേശം വിഭജിക്കുമ്പോള്‍ ഭൂമിയുടെ വീതം നല്‍കുന്നതിനു പുരുഷന്മാരുടെ എണ്ണത്തിനു തക്കവണ്ണം ഓഹരി നല്‍കുക എന്നതായിരുന്നു ദൈവീക നിയമം. അതു നിശബ്ദ നിയമമായിക്കരുതി ഓഹരി നല്‍കുമ്പോള്‍ പുരുഷ പ്രജയില്ലാത്തതു മൂലം ഗോത്രത്തില്‍ ഓഹരി നഷ്ടപ്പെടുന്ന ഒരു കുടുംബത്തെ സംബന്ധിച്ചുള്ള പുനര്‍വിചിന്തനമാണ് ഈ ലേഖനത്തിന്റെ ചിന്താവിഷയം.
യൗസേഫിന്റെ മകനായ മനശ്ശെയുടെ മകനായ മാക്കീരിന്റെ മകനായ ഗിലയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സേലോഫഹാദിനു ആണ്മക്കളില്ലായിരുന്നു. അതിനാല്‍ സെലോഫഹാദിന്റെ പെണ്മക്കള്‍ക്കു തങ്ങളുടെ ഗോത്രത്തില്‍ പിന്‍തുടര്‍ച്ചാവകാശത്തിനു അര്‍ഹത നഷ്ടപ്പെട്ടു പോകുന്ന സാഹചര്യം സംജാതമായി. സംഖ്യാ. 26:33. അവര്‍ ഗോത്ര പിന്തുടര്‍ച്ചയും അവകാശവും ലഭിക്കുന്നതിനു മോശയുടെയും അഹറോന്റെയും മുമ്പാകെ അപേക്ഷിച്ചു. സംഖ്യ. 27: 4 (27:1-4). അതിന്‍ പ്രകാരം സെലോഫഹാദിന്റെ (സംഖ്യ. 27 :5-7). അവനു ആണ്മക്കളില്ലാത്തതിനാല്‍ അവന്റെ പെണ്മക്കള്‍ക്കു പിന്തുടര്‍ച്ചാവകാശം നല്‍കണമെന്നു ദൈവം കല്പനയായി. എന്നാല്‍ ഈ പെണ്മക്കള്‍ മറ്റേതെങ്കിലും ഗോത്രങ്ങളില്‍ വിവാഹം ചെയ്യപ്പെട്ടാല്‍ ഗോത്ര പിന്‍തുടര്‍ച്ചയില്‍ ഈ കുടുംബത്തിന്റെ അവകാശം നഷ്ടപ്പെട്ടു പോകുന്നതിനുള്ള സാദ്ധ്യത ഗോത്ര പ്രധാനികള്‍ മോശയുടെയും പ്രമാണിമാരുടെയും മുമ്പാകെ അവതരിപ്പിച്ചു. സംഖ്യ. 36:3. ഇതിന്‍പ്രകാരം ഗോത്ര പിന്തുടര്‍ച്ചാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കത്തക്കവണ്ണം അവരുടെ പിതൃഗോത്രത്തില്പെട്ടവരെ മാത്രം അവര്‍ വിവാഹം കഴിക്കുകയും, അങ്ങനെ കുടുംബ പിന്തുടര്‍ച്ച നില നിർത്തുകയും ചെയ്യണമെന്നു ദൈവം കല്പനയായി. സംഖ്യ. 36:8.
കന്യക മറിയം ഒറ്റ പുത്രിയും ആണ്മക്കളില്ലാത്ത കുടുംബത്തിലെ ഏക പെണ്മകളുമാണ്. അതിന്‍ പ്രകാരം കുടുംബ സ്വത്തിലെ അവകാശവും കുടുംബ പിന്തുടര്‍ച്ചാവകാശവും മറിയാമിനു ലഭിക്കണം. ഇതു ലഭിക്കുന്നതിനുചിതമായ ഒരു അനുബന്ധ നിയമമാണ് ദൈവീക കല്പന പ്രകാരം പ്രമാണ നടപടികളില്‍ ചേര്‍ക്കപ്പെട്ടത്. കന്യക മറിയം ഏകമകളായതിനാല്‍ അവളെ വിവാഹം കഴിക്കുന്നതിനു അര്‍ഹതയുള്ളത് അവളുടെ പിതൃഗോത്രത്തില്പെട്ടവര്‍ക്കു മാത്രമാണ്. അതിനാല്‍ കന്യക മറിയം യഹൂദാഗോത്രത്തില്പെട്ടവളും ദാവീദിന്റെ തലമുറയില്‍ അവകാശമുള്ളവളും ആണെന്നതു സ്പഷ്ടമാണ്.
കന്യകമറിയാമിന്റെ ജനനവും ബാല്യകാലവും.
വലിയ ധനികനും ദൈവഭക്തനുമായിരുന്ന ഇസ്രായേല്യനായ യൂയാക്കീമിനും ഭാര്യ ഹന്നായ്ക്കും മക്കൾ ഇല്ലായിരുന്നു. യെറുശലേം ദൈവാലയത്തിൽ പ്രതിഷ്‌ഠാ പെരുന്നാളിൽ വഴിപാട് അർപ്പിക്കാൻ എത്തിയ യൂയാക്കീമിനോട് മഹാപുരോഹിതനായ ഇസഖാർ, ഇസ്രായേലിൽ സന്തതിയെ പ്രദാനം ചെയ്യാത്ത നിൻ്റെ കാഴ്‌ച ശപിക്കപ്പെട്ടതാകുന്നു. തിരുവെഴുത്തുകളിൽ നിനക്കു വിശ്വാസമില്ലയോ എന്നു ചോദിച്ചു. സമൂഹമദ്ധ്യേയുള്ള മഹാപുരോഹിതന്റെ ഈ സംസാരം യൂയാക്കീമിൽ വലിയ ദുഃഖമുളവാക്കി. സ്വന്തഭവനത്തിലേക്ക് പോകാതെ യൂയാക്കീം വനത്തിലേക്ക് പോയി. ഈ വലിയ മാനഹാനിയിൽ നിന്ന് കരകയറുന്നതിനായി 40 രാവും 40 പകലും ജലപാനം ഉപേക്ഷിച്ച് കഠിന ഉപവാസം എടുക്കുവാൻ യൂയാക്കീം തീരുമാനിച്ചു. ഈ വാർത്തയറിഞ്ഞ ഹന്നാ അതീവ ദുഃഖിതയായി, അവൾ ദൈവസന്നിധിയിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു. യൂയാക്കീമിന്റെ ഉപവാസത്തിന്റെ 40-ാം നാൾ ദൈവത്തിൻ്റെ മാലാഖ യൂയാക്കീമിന്റെ അരികിലെത്തി യൂയാക്കീമിനോട് പറഞ്ഞു. നിൻ്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. നീ അനുഗൃഹീതനായിരിക്കുന്നു. നിനക്ക് ലഭിച്ചിരിക്കുന്ന പ്രജ നിമിത്തം നിൻ്റെ നാമം എന്നും ലോകത്ത് നിലനിൽക്കും. നിൻ്റെ ഭാര്യ ഹന്നാ ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കും. ഇത്രയും പറഞ്ഞ് മാലാഖ അപ്രത്യക്ഷമായി. വീട്ടുവളപ്പിൽ പൂന്തോട്ടത്തിലെ മരച്ചുവട്ടിൽ അതീവ ദുഃഖിതയായിരുന്ന ഹന്നാ ദൈവത്തോട് ഒരു ഉടമ്പടി ചെയ്തു. “എൻ്റെ ജീവനുള്ള ദൈവമായ കർത്താവേ! നീ എനിക്കൊരു കുഞ്ഞിനെ തന്നാൽ അത് ആണായാലും പെണ്ണായാലും അതിനെ എൻ്റെ ദൈവമായ കർത്താവിനായ് ഞാൻ സമർപ്പിക്കും”. പെട്ടെന്ന് ഒരു മാലാഖ ഹന്നായുടെ അടുത്തത്തി പറഞ്ഞു. “നിൻ്റെ പ്രാർത്ഥന സ്വർഗ്ഗത്തോളമെത്തിയിരിക്കുന്നു. നീ ഒരു കുഞ്ഞിന്റെ അമ്മയാകും നിൻ്റെ മകൾ മൂലം നീ ലോകത്തിന് എന്നും പരിചിതയായിരിക്കും. നീ എഴുന്നേറ്റ് വാതുക്കലേയ്ക്ക് ചെല്ലുക." 40 ദിവസമായി നിന്നെ കാണാതിരുന്ന യൂയാക്കീം ദൈവത്തിന് സമർപ്പിക്കേണ്ടതിനായി 10 പെണ്ണാട്ടിൻകുട്ടികളെയും പുരോഹിതന്മാർക്കും മൂപ്പന്മാർക്കും വിരുന്ന് ഒരുക്കുന്നതിനായി കറയില്ലാത്ത 10 കിടാവുകളെയും ജനങ്ങൾക്ക് വിരുന്നിനായി നൂറു കോലാടുകളുമായി വരുന്നത് അവിടെവെച്ചു കാണും. ഹന്നാ പുറപ്പെട്ട് വാതിൽക്കൽ എത്തിയപ്പോൾ മാലാഖ പറഞ്ഞ പ്രകാരം തന്റെ ഭർത്താവായ യൂയാക്കീം വരുന്നതുകണ്ട് ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. കർത്താവ് നമ്മെ അധികമായി അനുഗ്രഹിച്ചിരിക്കുന്നു. ഞാൻ വിധവയായിരുന്നു. ഇനി ഞാൻ വിധവയല്ല. വന്ധ്യയായിരുന്ന ഞാൻ ഗർഭിണിയാകും. ദൈവത്താൽ അസാദ്ധ്യമായി ഒന്നുമില്ല.
ആ ദിവസം സ്വഭവനത്തിൽ പാർത്ത യൂയാക്കീം പ്രഭാതത്തിൽ എഴുന്നേറ്റു തൻ്റെ നേർച്ചകളുമായി ദൈവാലയത്തിൽ എത്തി. ഊറീമും തുമ്മീമും അടക്കം ചെയ്തിട്ടുള്ള ന്യായവിധി പതക്കമണിഞ്ഞ (പുറപ്പാട് 28: 30) മഹാ പുരോഹിതൻ യൂയാക്കീമിൻ്റെ നേർച്ചകളെ തടഞ്ഞില്ല. പാപങ്ങൾ മോചിച്ച്, ദൈവം സംപ്രീതനായ സന്തോഷത്തിൽ യൂയാക്കീം ഭവനത്തിലേയ്ക്ക് മടങ്ങി. ഒമ്പതു മാസങ്ങൾ കഴിഞ്ഞപ്പോൾ ഹന്ന ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. 'പ്രകാശം' എന്നർത്ഥമുള്ള 'മറിയം' എന്നവൾക്ക് പേരും നൽകി. നിലംതൊടീക്കാതെ വളർത്തിയ മറിയാമിനെ 9-ാം മാസത്തിൽ നിൽക്കുമോ എന്നറിയാൻ നിലത്തു നിർത്തിയപ്പോൾ 9 അടിവച്ച് മറിയം അമ്മയുടെ മടിയിൽ ഇരുന്നു. ഇതുകണ്ട ഹന്ന ദൈവത്തോട് വീണ്ടും ഉടമ്പടി ചെയ്തു. മറിയാമിനെ ദൈവത്തിന്റെ ആലയത്തിൽ എത്തിക്കുവോളം ഇനി സാധാരണ നിലത്ത് നടത്തുകയോ അസാധാരണമോ അശുദ്ധമോ ആയ യാതൊന്നും അവളെ സ്‌പർശിക്കുവാനോ ഇടവരുത്തില്ല.
മറിയാമിന്റെ ഒന്നാം പിറന്നാളിൽ യൂയാക്കീം വലിയൊരു വിരുന്നൊരുക്കി. 2-ാം വയസ്സ് പൂർത്തിയായപ്പോൾ മറിയാമിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നതിനായി ഹന്നായോട് ആലോചിച്ചു. ഹന്നായുടെ നിർബന്ധം പ്രകാരം 3-ാം വയസ്സിൽ ദൈവാലയത്തിൽ സമർപ്പിക്കുവാൻ തീരുമാനിച്ചു. 3 വയസ്സ് പൂർത്തിയായപ്പോൾ അശുദ്ധമാകാത്ത എബ്രായപുത്രിമാരെ കത്തിച്ച വിളക്കുമായി മുമ്പിൽ നിർത്തി. മറിയാം പിന്നിലേക്ക് നോക്കാതിരിക്കേണ്ടതിനായിരുന്നു യൂയാക്കീം ഇപ്രകാരം ക്രമീകരിച്ചത്.
ദൈവാലയത്തിലെത്തി മറിയാമിനെ സമർപ്പിച്ചു. മഹാപുരോഹിതൻ അവളെ സ്വീകരിച്ച് യാഗപീഠത്തിന്റെ മൂന്നാമത്തെ കല്പടിയിൽ ഇരുത്തി.
മറിയാം ഒരു പ്രാവിനെപ്പോലെ യെരുശലേം ദൈവാലയത്തിൽ താമസിച്ച് അഭ്യസനം നടത്തി. മറിയാമിന് ദൈവദൂതൻ ആഹാരം നൽകിക്കൊണ്ടിരുന്നു. മറിയാമിന് 12 വയസ്സായപ്പോൾ പുരോഹിതന്മാർ യോഗം കൂടി ആലോചിച്ചു. സ്ത്രീത്വത്തിന്റെ അശുദ്ധി ദൈവാലയത്തെ അശുദ്ധമാക്കാതിരിക്കേണ്ടതിന് എന്താണ് ചെയ്യേണ്ടത്.
മഹാപുരോഹിതനായ സഖറിയായോട് വിശുദ്ധ സ്ഥലത്തുപോയി ദൈവത്തോട് ആലോചന ചോദിക്കാൻ പുരോഹിതന്മാർ നിർദ്ദേശിച്ചതനുസരിച്ച് ന്യായവിധി പതക്കം ധരിച്ച് അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് മഹാപുരോഹിതന്മാർ പ്രാർത്ഥിച്ചു. അപ്പോൾ കർത്താവിന്റെ മാലാഖ അടുത്തുവന്നു പറഞ്ഞു. ജനത്തിൽ ഭാര്യ മരിച്ചുപോയ എല്ലാവരേയും വിളിച്ചുകൂട്ടണം. അവർ വരുമ്പോൾ ഓരോരുത്തരും ഓരോ വടിയും കൊണ്ടുവരണം. ആരുടെ വടിയിൽ അത്ഭുതം പ്രകടമാകുന്നുവോ അവൻ മറിയാമിന് ഭർത്താവാകേണം.
വിളിച്ചറിക്കുന്നവർ കർത്താവിന്റെ കാഹളം മുഴക്കി യഹൂദ്യ മുഴുവൻ സഞ്ചരിച്ചു. അതിൻപ്രകാരം വിഭാര്യരായവർ ഒരുമിച്ചുകൂടി. എല്ലാവരും വടി സമർപ്പിച്ചു മഹാപുരോഹിതൻ വടികൾ വാങ്ങി പ്രാർത്ഥിച്ച ശേഷം തിരികെ നൽകി. അവസാനത്തെ വടി യൗസേഫിന്റേതായിരുന്നു. ആ വടി നൽകിയപ്പോൾ അത് പുഷ്പിച്ചു നിൽക്കുന്നതായും ആ വടിയിൽനിന്ന് ഒരു പ്രാവ് പറന്ന് യൗസേഫിൻ്റെ തലയിൽ ഇരിക്കുന്നതായും കൂടിയ മുഴുവൻ ആളുകളും കണ്ടു. ഈ അടയാളം നിമിത്തം മറിയാമിനെ ഭാര്യയായി സ്വീകരിക്കുവാൻ ദാവീദ് വംശജനായ യൗസേഫിനോട് മഹാപുരോഹിതൻ അഭ്യർത്ഥിച്ചു. എന്നാൽ യൗസേഫാകട്ടെ അഞ്ചു മക്കളുടെ പിതാവും വയോധികനുമായ താൻ ഈ കന്യകയെ വിവാഹം ചെയ്‌താൽ ഇസ്രായേലിൽ താൻ പരിഹാസ പാത്രമാകുമെന്ന് ഭയപ്പെട്ട് വ്യസനിച്ചു.
മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്നതുകൊണ്ടും മഹാപുരോഹിതന്റെയും പുരോഹിതന്മാരുടെയും അരുളപ്പാടുകൾ ജനസമൂഹമദ്ധ്യേ നിഷേധിക്കാൻ കഴിയാത്തതിനാലും മറിയാമിനെ യൗസേഫ് കൂടെ ചേർത്തു.
മറിയാമിൻ്റെ വചനിപ്പ്.
തടിപ്പണിക്കാരനായിരുന്ന യൗസേഫ് മറിയാമിനെ സ്വഭവനത്തിലാക്കിയിട്ട് സ്വന്ത തൊഴിലിനായി പുറപ്പെട്ടു. ആ കാലത്ത് കർത്താവിൻ്റെ മാലാഖ ഗബ്രിയേൽ മറിയാമിൻ്റെ അരികിലെത്തി അവളോടു പറഞ്ഞു: കൃപ നിറഞ്ഞവളേ! നിനക്കു സമാധാനം, കർത്താവ് നിന്നോടുകൂടെ, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ, പരിശുദ്ധാത്മാവ് നിന്റെമേൽ വന്നാവസിക്കും. മഹോന്നതൻ്റെ ശക്തി നിൻ്റെമേൽ നിഴലിക്കും. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. 'യേശു' എന്ന് അവന് പേരിടണം. അവൻ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിക്കും. ഇതു കേട്ട മറിയാം ഏറെ വിനയാന്വിതയായി. ഞാൻ കർത്താവിന്റെ ദാസി അവൻ്റെ വചനപ്രകാരം എനിക്ക് ഭവിക്കട്ടേ, എന്ന് പറഞ്ഞു. ദൂത് അറിയിച്ചശേഷം മാലാഖ അവളെ വിട്ടുപോയി.
പണികൾ തീർത്ത് സ്വഭവനത്തിൽ എത്തിയ യൗസേഫ് മറിയാമിനെ ഗർഭിണിയായി കണ്ട് ഏറെ ദുഃഖിച്ചു. സംഭവിച്ചതെല്ലാം മറിയം യൗസേഫിനോട് വിവരിച്ചു. "ജീവനുള്ള ദൈവമാണെ ഞാൻ ഒരു പുരുഷനെയും ഇതുവരെയും അറിഞ്ഞിട്ടില്ല." എന്ന് ആണയിട്ടു സത്യം ചെയ്തു. മാലാഖയുടെ വാക്കിനാൽ മറിയം ഗർഭിണിയായിരിക്കുന്നുവെന്നറിഞ്ഞ യൗസേഫ് ഏറെ ഭയപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ ആകുലചിത്തനായിരുന്ന യൗസേഫിന് സ്വപ്‌നത്തിൽ മാലാഖ പ്രത്യക്ഷനായി പറഞ്ഞു. "നീ ഭയപ്പെടേണ്ട. അവളിൽ ജാതനായവൻ പരിശുദ്ധാത്മാവിൽ നിന്നുമാണ്". യൗസേഫ് ശക്തീകരിക്കപ്പെട്ടു. അവൻ ഉണർന്ന് എഴുന്നേറ്റ് ദൈവത്ത മഹത്വപ്പെടുത്തി. മറിയാമിനെ ശ്രദ്ധയോടെ കാത്തു പരിപാലിച്ചു.
ആ കാലത്ത് അന്നാസ് എന്ന ശാസ്ത്രി യൗസേഫിന്റെ ഭവനത്തിൽ എത്തിയപ്പോൾ മറിയാമിനെ ഗർഭിണിയായിക്കണ്ടു. അന്നാസ് ഈ വിവരം പുരോഹിതന്മാരെ അറിയിച്ചു. പുരോഹിതന്മാർ യൗസേഫിനെയും മറിയാമിനെയും വിസ്തരിക്കേണ്ടതിനായി വിളിച്ചുവരുത്തി. രണ്ടുപേരും തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്തിയിട്ടും അവർക്ക് വിശ്വാസം വന്നില്ല. ആർക്കാണ് തെറ്റ് സംഭവിച്ചതെന്നറിയാൻ ന്യായപ്രമാണ വിധി നടപ്പിലാക്കാൻ അവർ തീരുമാനിച്ചു. ഇരുവരെയും കൈപ്പുവെള്ളം കുടിപ്പിച്ചു. (സംഖ്യാ. 5:11-30) വെള്ളം കുടിപ്പിച്ചശേഷം യൗസേഫിനെ ഒരു മലയിലേക്ക് അയച്ചു. യൗസേഫ് സുരക്ഷിതനായി തിരികെ വന്നു. മറിയാമിനും ഒന്നും സംഭവിച്ചില്ല. ഇതുകണ്ട പുരോഹിതൻ "കർത്താവ് നിങ്ങളിൽ പാപം കാണാത്തതിനാൽ ഞാനും നിങ്ങളെ കുറ്റം വിധിക്കുന്നില്ല. നിങ്ങൾ തിരികെ പൊയ്ക്കൊള്ളിൻ" എന്നു പറഞ്ഞു. യൗസേഫും മറിയാമും ദൈവത്തിന് സ്‌തുതിയർപ്പിച്ച് ഭവനത്തിലേക്ക് യാത്രയായി.
യേശുവിന്റെ ജനനം.
കുറേന്ന്യാസ് സുറിയ നാടു വാഴുമ്പോൾ ലോകമൊക്കെയും പേർവഴി ചാർത്തേണമെന്ന് ഔഗുസ്തോസ് കൈസറുടെ ആജ്ഞ പുറപ്പെടുവിച്ചു. യൗസേഫ് ദാവീദിൻ്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവനാകക്കൊണ്ട് യെഹൂദ്യയിലെ ബേദ്‌ലഹേമിലായിരുന്നു പേർവഴി ചാർത്തിയിരുന്നത്. യൗസേഫ് പാർത്തിരുന്നത് ഗലീലയിലെ നസ്രേത്ത് പട്ടണത്തിലായിരുന്നു. ഗർഭിണിയായ മറിയാമിനെ ഒരു കഴുതപ്പുറത്ത് ഇരുത്തി യൗസേഫും ശീമോനും മറിയാമിനെ അനുഗമിച്ചു. അവർ ബേദ്‌ലഹേമിൽ എത്തിയപ്പോൾ മറിയാമിന് പ്രസവത്തിനുള്ള കാലം തികഞ്ഞു. വഴിയമ്പലങ്ങളിലൊന്നും ഇടം കിട്ടാത്തതിനാൽ ഒരു കല്ലിടാവിൽ മറിയാമിനെ കിടത്തി. യൗസേഫ് തൻ്റെ പുത്രന്മാരെ കാവൽ ഏല്പിച്ച് സൂതികർമ്മിണിയെ (വൈറ്റാട്ടി) അന്വേഷിച്ച് യാത്രയായി. അപ്പോൾ മലയിൽനിന്നും ഇറങ്ങിവരുന്ന ഒരു സ്ത്രീ യൗസേഫിനോട് "എവിടെപോകുന്നു എന്നു ചോദിച്ചു". "ഒരു ഏബ്രായ സൂതികർമ്മിണിയെ തേടിപ്പോകയാണെന്ന്" യൗസേഫ് ഉത്തരം പറഞ്ഞു. പ്രസവം അടുത്ത സ്ത്രീ എവിടെ എന്ന് അന്വേഷിച്ച് ആ സൂതി കർമ്മിണി ഗുഹയിൽ എത്തി. ഒരു വലിയ പ്രകാശമേഘം ഗുഹയ്ക്കുള്ളിൽ നിറഞ്ഞുനിന്നിരുന്നു. മറിയം ഒരാൺകുഞ്ഞിനെ പ്രസവിച്ചു. പ്രകാശമേഘം ഒരു വലിയ പ്രകാശമായി മാറി. കണ്ടവരുടെ കണ്ണുകൾ അഞ്ചിപ്പോയി. സൂതികർമ്മിണി പുറത്തുപോയപ്പോൾ ശലോമി എന്ന മറ്റൊരു സ്ത്രീയെ കണ്ടു. അവളോട് എൻ്റെ കണ്ണുകൾ ഇന്ന് അസാധാരണമായ ഒരു കാഴ്‌ച കണ്ടു. പ്രകൃതിക്കതീതയായി ഒരു കന്യക പ്രസവിച്ചു എന്നു പറഞ്ഞു. ആ വാക്കുകൾ ശലോമിക്ക് വിശ്വാസമായില്ല. ശലോമി ഗുഹയ്ക്കുള്ളിലെത്തി മറിയാമിൻ്റെ കന്യകാത്വം പരിശോധിച്ചു. സൂതികർമ്മിണി പറഞ്ഞത് സത്യമാണെന്ന് ശലോമിക്ക് ബോദ്ധ്യമായി. തൽക്ഷണം ശലോമിയുടെ കൈ വരണ്ടുപോയി. അവൾ അതിവേദനയോടെ കരഞ്ഞു കൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു. അപ്പോൾ കർത്താവിൻ്റെ ഒരു മാലാഖ അടുത്തുവന്ന് ശലോമിയോട് പറഞ്ഞു. "നിന്റെ കൈ കുഞ്ഞിൻ്റെ നേരെ നീട്ടി അവനെ എടുക്കുക അപ്പോൾ നിൻ്റെ കൈ സുഖപ്പെടും". ശലോമി അപ്രകാരം ചെയ്തു. അവൾക്ക് സൗഖ്യം ലഭിക്കുകയും ചെയ്തു. അപ്പോൾ ശലോമി ഒരു ശബ്ദം കേട്ടു. "നീ ദർശിച്ച ഈ അസാധാരണ കാര്യങ്ങൾ ഈ കുഞ്ഞ് യെരുശലേമിൽ വരുന്നതുവരെ പ്രസിദ്ധമാക്കരുത്" എന്ന്. ശലോമി സന്തോഷത്തോടെ ദൈവത്തെ സ്‌തുതിച്ചുകൊണ്ട് യാത്രയായി. മാലാഖ അരുളിച്ചെയ്‌തപ്രകാരം അവർ കുഞ്ഞിന് 'യേശു' എന്ന് പേര് വിളിച്ചു.
കർത്താവിന്റെ അമ്മയായ വിശുദ്ധ ദൈവമാതാവിൻ്റെ മദ്ധ്യസ്ഥതയ്ക്ക് യേശു എന്നും (അന്നും ഇന്നും) ഏറെ പ്രാധാന്യം കല്പിച്ചിരുന്നു. പിതാവായ ദൈവം പരസ്യ ശുശ്രൂഷയ്ക്കുള്ള സമയം അനുവദിക്കുന്നതിന് മുമ്പു തന്നെ അമ്മയുടെ മദ്ധ്യസ്ഥത പരിഗണിച്ച് കാനാവിൽ വെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി ആദ്യത്തെ പരസ്യമായ അത്ഭുതം നടത്തി. വിരുന്നുവാഴി ആവശ്യപ്പെടാതെ തന്നെ അവരുടെ കുറവിനെ പരിഹരിച്ച അമ്മ ലോകത്തിന് നൽകുന്ന സന്ദേശമിതാണ്. അമ്മയുടെ ഭക്തരുടെ ആവശ്യങ്ങളെ അറിഞ്ഞ് പുത്രനിലൂടെ കാര്യനിവർത്തി വരുത്തുവാൻ എന്നും വി.ദൈവമാതാവിന് സാദ്ധ്യമാണ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.