കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? അണ്ടിയാണോ മാങ്ങായാണോ ആദ്യമുണ്ടായത്? ഇങ്ങനെയൊക്കെ ചില മുട്ടാത്തർക്ക ചോദ്യങ്ങളുമായി നമ്മുടെയൊക്കെ ഭവനങ്ങളിലേക്ക് പണ്ടുകാലത്ത് ചിലർ വരാറുണ്ടായിരിന്നു. വേദപുസ്തകം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയോട്, നാലുകാലുള്ള കഴുതപ്പുറത്തല്ലേ കർത്താവ് വന്നത്, അതുകൊണ്ട് ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ ഇരുചക്ര വാഹനത്തിൽ എന്തിനാണ് വന്നതെന്നു ചോദിച്ചപ്പോൾ സ്ഥലം വിട്ട സഹോദരനെ ഞാനോർക്കുന്നു. ഇപ്പൊൾ ചിലരുടെ ചോദ്യാവലികളൊക്കെ ഓൺലൈൻ വഴിയാ. അവരുടെ ചൂണ്ടയിൽ കൊത്തുമെന്നു കണ്ടാൽ മാത്രമേ വീടുകളിൽ പോയി സുവിശേഷം പറയാറുള്ളൂ. ഓരോ ചോദ്യങ്ങൾ ചോദിച്ചിട്ട് അവർ ബൈബിളിൽ ഉത്തരം തപ്പും. അവരുടെ അപ്പന്റെ പേരെന്താ എന്നു ചോദിച്ചാലും ഉടനെ ബൈബിളിൽ തപ്പും.
എന്തിനും ഏതിനും വേദപുസ്തകത്തിൽ നിന്നും ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ക്രൈസ്തവ വിശ്വാസികൾക്കിടയിൽ പലപ്പോഴും ഇതൊരു തർക്കവിഷയമാകാറുണ്ട്. ചില സഭകളാകട്ടെ വേദപുസ്തക അടിസ്ഥാനത്തിൽ രൂപംകൊണ്ടവയുമാണ്. അതുകൊണ്ട് അവർക്ക് സഭയോ പാരമ്പര്യങ്ങളോ താല്പര്യമില്ല. വേദപുസ്തകം തന്നെ പലതരത്തിലുള്ളതുണ്ട് അതിൽ ഏതാണ് സുറിയാനി ക്രിസ്ത്യാനികളുടെ വേദപുസ്തകം എന്നുപോലും തിരിച്ചറിയാത്തവരുമുണ്ട്. എന്ത് പറഞ്ഞാലും എല്ലാത്തിന്റെയും ഉത്തരം പ്രൊട്ടസ്റ്റന്റ് ബൈബിളിൽ തപ്പുന്നവരുമുണ്ട്. ഇത്തരം ബൈബിളുമായി ആരെങ്കിലും തർക്കിക്കാൻ വന്നാൽ ഇതല്ല ഞങ്ങളുടെ വേദപുസ്തകം എന്ന് പറയാനുള്ള വിവരമുള്ളവരോട് ഏറ്റുമുട്ടാൻ ആരും വരില്ല. പറ്റിയാൽ ഒരു വിശുദ്ധ ഗ്രന്ഥം അവർക്ക് സൗജന്യമായി കൊടുക്കുകയും വേണം.
വേദപുസ്തകമാണോ സഭയാണോ ആദ്യമുണ്ടായത്? ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് ശേഷം സഭ വേദപുസ്തകം എഴുതുകയണോ, കൂദാശകൾ അർപ്പിക്കുകയാണോ ചെയ്തത്? എങ്ങനെ വേദപുസ്തകമുണ്ടായി?
യേശുക്രിസ്തു ക്രൂശിക്കരിക്കപ്പെടുന്നതിന് മുമ്പുതന്നെ ക്രിസ്തു തൻ്റെ സഭയെ സ്ഥാപിച്ചു. ബൈിളിൽത്തന്നെ തെളിവുണ്ട്. ക്രിസ്തു തൻ്റെ രക്ഷണ്യ പ്രവർത്തി തൻ്റെ കാലശേഷം തുടരുവാൻ സഭയാണ് ആദ്യം സ്ഥാപിച്ചത്. യാതൊരുവിധ പുസ്തകങ്ങളും, ചരിത്രാവശേഷിപ്പുകളും, ക്രിസ്തുവുണ്ടാക്കിയില്ല. മത്തായി: 16-20. ഈ സഭയുടെ ഭരണാധികാരം പത്രോസിനെ ഏല്പിക്കുന്നതായി യോഹന്നാൻ 21: 15-17 വരെയുളള വാക്യങ്ങളിൽനിന്നും വ്യക്തമാണ്. കൊരിന്ത്യയിലെ സഭയ്ക്ക് എഴുതുന്നത്, എഫേസ്യ സഭയ്ക്ക് എഴുതുന്നത് എന്ന് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വെളിപ്പാടു 2:18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു:
അപ്പോൾ സഭയുണ്ടായതിന് ശേഷമാണ് വേദപുസ്തകമുണ്ടായതെന്ന് വ്യക്തമാണ്.
ക്രിസ്തുവിനു ശേഷമുള പതിറ്റാണ്ടുകളിൽ വിശുദ്ധ സഭയും നടപടികളും മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ബൈബിൾ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ആദിമ അനുഷ്ഠിച്ചതായ കർമ്മങ്ങൾ ഏതൊക്കെയെന്നു നോക്കാം.
1) പ്രാർത്ഥന.
യഹൂദമതത്തിൽ നിന്നും, നവീകരണം വ്യാപിച്ച സഭയാകയാൽ, മോശയുടെ പുസ്തകങ്ങളും, പ്രവാചകന്മാരുടെ ലിഖിതങ്ങളും, ദാവീദിൻ്റെ സങ്കീർത്തനങ്ങളും മനഃപാഠമായി ആദിമ യഹൂദ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്നു. യേശു പഠിപ്പിച്ച ലളിതമായ പ്രാർത്ഥനകളും ചൊല്ലിയിരുന്നു. യഹൂദ പ്രമാണമനുസരിച്ച് യാമപ്രാർത്ഥനകളും നടത്തിയിരുന്നു.
2) വിശുദ്ധ കുർബ്ബാന.
ക്രിസ്തുവിന് ശേഷം പിൽക്കാലത്ത് കൂദാശങ്ങൾ എന്നു വിളിക്കപ്പെട്ട കാര്യങ്ങളാണ് അക്കാലത്ത് അനുഷ്ഠിച്ചിരുന്നത്. അതിൽ ഒന്നാമത്തേത് 'അപ്പം മുറിക്കൽ' എന്ന 'വിശുദ്ധ കുർബാന'. ആഴ്ചവട്ടത്തിലെ ഒന്നാം നാളിൽ യേശു ഉയിർത്തെഴുനേറ്റതിനെ അനുസ്മരിക്കത്തക്കവിധത്തിൽ നടത്തിയിരുന്നു. 1.കോരിന്ത്യർ 10:15-17, 1.കോരിന്ത്യർ 11:16-29 കാണുക. ക്രിസ്തുവും ശിഷ്യന്മാരും അനുഷ്ഠിച്ച കുർബ്ബാനയെപ്പറ്റി അറിയാൻ മത്താ: 26:20, മർക്കോ 14:22-24, ലൂക്കോ: 22:19-20 വായിക്കുക.
2) സ്നാനം എന്ന മാമോദീസാ.
യേശു സ്വർഗ്ഗാരോഹണത്തിന് മുമ്പ് ഇത് സ്ഥാപിച്ചു. മത്തായി: 28:18, 19. പെന്തക്കോസ്തി ദിവസം ഈ കൂദാശ പ്രയോഗത്തിൽ വന്നു. അപ്പോ.പ്രവർത്തി.1:37-39. അപ്പൊ.പ്രവർത്തി. 16:15, 16:33, 8:38, 918, 1.കൊരി 1:16 ഇവയെല്ലാം സ്നാന ശുശ്രൂഷയുടെ തെളിവാണ്.
3) പൗരോഹിത്യം.
സുവിശേഷം അറിയിക്കുവാനും, പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനും പ്രദേശിക സഭകൾക്ക് നേതൃത്വം വഹിക്കുവാനും, ആഴ്ചവട്ടത്തിലെ ഒന്നാം നാളിൽ അപ്പം മുറിക്കാനും കൈവെപ്പ് നടത്തി. അപ്പോ.പ്രവർത്തി: 6:4, 12:2-3,
2.തീമോ 2:2, തീത്തോസ് 1:5 നോക്കുക.
4) തൈലാഭിഷേകം.
ശ്ലീഹാന്മാരുടെ കാലത്തുതന്നെ തൈലം പൂശി രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. തെളിവ്. മർക്കോസ് 6:13 വായിക്കുമ്പോൾ ശിഷ്യന്മാർ തന്നെ തൈലം പൂശി രോഗികളെ സുഖപ്പെടുത്തിയതായി കാണാം. സഭയിലെ പട്ടത്വമുള്ള പുരോഹിതനൊഴികെ, 'ഫുൾ ഗോസ്പൽ സഭ' എന്നൊക്കെ ലേബൽ പറഞ്ഞു നടക്കുന്ന കൂട്ടങ്ങളുടെ ശൂശ്രൂഷകർ എന്ന് പറഞ്ഞു നടക്കുന്നവർ തൈലം രോഗികൾക്ക് പൂശി, പ്രാർത്ഥിക്കുന്നതു കണ്ടിട്ടുണ്ടോ? ഇല്ല. പിന്നെ ആര് തൈലം പൂശണം? സഭയിലെ കാശീശന്മാരെ വിളിക്കണം. അവർ ചെയ്യണമെന്ന് യാക്കോബ്ശ്ലീഹാ പറയുന്നു. യാക്കോബ് 5:14.
5) വിവാഹം.
ക്രൈസ്തവ വിവാഹത്തിൽ ഏക ഭാര്യ എന്നതിനെപ്പറ്റി ക്രിസ്തുതന്നെ പറയുന്നുണ്ട്. വിവാഹ മോചനം എങ്ങനെ മാത്രമേ പാടുള്ളൂ എന്നും പറയുന്നുണ്ട്. പക്ഷേ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ വിവാഹ രീതി യഹൂദ പാരമ്പര്യപ്രകാരമായിരുന്നു. പിൽക്കാലത്തെ മാറ്റവും വളർച്ചയുമാണ് പള്ളികളിൽ വെച്ച് പുരോഹിത കാർമ്മികത്വത്തിൽ നടക്കുന്ന വിവാഹം.
6) മൂറോൻ അഭിഷേകം.
കർത്താവിനെ അടക്കം ചെയ്ത സുഗന്ധക്കൂട്ടുകൾ ചേർത്ത് പള്ളികൾ ശുദ്ധികരിപ്പാനും, മാമോദീസായിൽ പൂശുവാനും 2-ാം നൂറ്റാണ്ടിൽ നടപടികൾ ഉണ്ടായിരുന്നതായി സഭാപിതാവായ തെർതുല്യൻ പറയുന്നു.
7) കുമ്പസാരം.
പരസ്യമായ പശ്ചാത്താപമാണ് ആദിമസഭയിൽ ഉണ്ടായിരുന്നത്. ബൈബിൾ സുവിശേഷങ്ങളിൽ ആദ്യം എഴുതപ്പെട്ടത് AD എഴുപതോട് അടുത്ത് വി.മത്തായിയുടെ സുവിശേഷമാണ്. ഒടുവിൽ വി.യോഹന്നാൻ്റെ സുവിശേഷവും. എല്ലാം തന്നെ AD 200 ന് മുമ്പ് എഴുതപ്പെട്ടു.
പിൽക്കാലത്ത് പഴയ നിയമ തോറായോടൊപ്പം, ലഭ്യമായ സുവിശേഷങ്ങളും ഞായറാഴ്ച അപ്പം മുറിക്കലിൽ (കുർബാന) വായിച്ചിരുന്നു. ഓരോ പ്രാദേശിക സഭകളിലും നടപടികൾ തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. യേശു കർത്താവും രക്ഷിതാവും, രക്ഷകനുമായി എല്ലാവരും അംഗീകരിച്ചിരുന്നു. വിശ്വസിച്ചവർ എല്ലാം പിതാവിൻ്റെയും, പുത്രൻ്റെയും, പരിശുദ്ധ റുഹായുടെയും നാമത്തിൽ സ്നാനം ഏറ്റിരുന്നു. ഞായറാഴ്ച കുർബ്ബാനയിൽ സംബന്ധിച്ചിരുന്നു. ഇക്കാലങ്ങളിലൊന്നും ഇന്നത്തെ നിലയിൽ ബൈബിളുണ്ടായിട്ടില്ല.
പൊതു സുന്നഹദോസുകളിലെ തീരുമാനം അനുസരിച്ച് AD325 നിഖ്യാ സുന്നഹദോസ് കാലം മുതലാണ് ഇന്നത്തെ ബൈബിളിൻ്റെ ഏകദേശ രൂപമെങ്കിലും ഉണ്ടായത്. ഇക്കാലത്തും വെളിപ്പാട് പുസ്തകം കോപ്റ്റിക് സഭയുടെ ബൈബിളിലില്ല.
മാർ ക്ലീമ്മീസിൻ്റെ ലേഖനം ഉൾപ്പെടുത്തിയിരുന്നു. ചുരുക്കത്തിൽ ബൈബിൾ ഒരു തികഞ്ഞ ക്രൈസ്തവ ചരിത്രത്തിൻ്റെ റെക്കോർഡല്ല.
സുവിശേഷങ്ങൾക്ക് പ്രഥമസ്ഥാനമുണ്ട്. പൊതു ലേഖനങ്ങൾക്കും, വി.പൗലോസിൻ്റെ എഴുത്തുകൾക്കും രണ്ടാം സ്ഥാനവും, പഴയ നിയമത്തിന് മൂന്നാം സ്ഥാനവുമുണ്ട്.
ചുരുക്കത്തിൽ നിഖ്യാ വിശ്വാസപ്രമാണം പാലിക്കുന്ന, ശ്ലൈഹീക കൈവെപ്പും, മാറ്റമില്ലാത്ത വിശ്വാസം പാലിക്കുന്ന സഭകൾ മാത്രമാണ് സാക്ഷാൽ ക്രിസ്ത്യാനികൾ.
പിന്നെ പേറ്റന്റ് സ്വർഗ്ഗത്തിലാകയാൽ ഭൂമിയിൽ ആർക്കും 'ക്രിസ്ത്യാനി' എന്നു സ്വയം പറയാം. ബൈബിളും ലിഖിതങ്ങളും, ദൈവാത്മ സന്നിവേശിതമാണ്. എന്നാൽ സഭയോളം പരിപൂർണ്ണമല്ല. ബൈബിൾ വായിച്ചാൽ നല്ലവനായിത്തീരാം. പക്ഷേ സുവിശേഷം പറഞ്ഞാലോ, കലക്ക വെളളത്തിൽ മുങ്ങിയാലോ, മാനസാന്തരപ്പെട്ടു എന്നു പറഞ്ഞാലോ ക്രിസ്ത്യാനിയാകില്ല. ക്രിസ്ത്യാനിയായി ജനിച്ചിട്ട് ബൈബിൾ വായിക്കാതെയും, ക്രിസ്താനുകരണം കൂടാതെയും ജീവിച്ചാലും പ്രയോജനമില്ല. ആത്യന്തികമായ രക്ഷ ദൈവത്തിൻ്റെ സൗജന്യ ദാനമാണ്.
ആദ്യ സുവിശേഷം മർക്കോസിന്റെ എന്നാണല്ലോ എല്ലാ സഭാ പിതാക്കന്മാരും പഠിപ്പിക്കുന്നത്.
ഇന്ന് ഒട്ടുമുക്ക സിറിയൻ ഓർത്തഡോക്സ് - കത്തോലിക്കാ വിശ്വാസികളും ബൈബിൾ കഴിഞ്ഞേ എന്തുമുള്ളൂ ദൃഢമായ് വിശ്വസിക്കുന്നവരാണ്. കൃപനിറഞ്ഞ മറിയമേ! എന്ന് പ്രാർത്ഥിക്കാൻ വിമുഖരും വളരെയുണ്ട്. എല്ലാം ബൈബിളിലുണ്ടൊ? എന്നാണു ചോദ്യം. സഭയെ വിശ്വസിക്കാത്ത ആടുകൾ. സഭയുടെ മഹത്വം അറിയണം. സത്യ ക്രിസ്ത്യാനിയായി ജീവിക്കണം.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ