ഒരു ഓട്ടോ ഡ്രൈവർ, യാത്രക്കാരനുമായി ട്രാഫിക് സിഗ്നലിലെത്തി. അപ്പോൾ അംഗപരിമിതിയുള്ള ഒരാൾ ഭിക്ഷ
ചോദിച്ചുകൊണ്ട്, അവരെ സമീപിച്ചു. ഡ്രൈവർ അയാളെ ശ്രദ്ധിച്ചതേയില്ല. എന്നാൽ, പുറകിലിരുന്ന യാത്രക്കാരൻ അയാൾക്കു പണം നൽകി. അയാൾ ഡ്രൈവറെ ഉപദേശിക്കാനും തുനിഞ്ഞു: "താങ്കളും പണം സമ്പാദിക്കുന്നില്ലേ? ഒരു രൂപയെങ്കിലും ആ ഭിക്ഷക്കാരനു നൽകാമായിരുന്നില്ലേ?", അയാൾ ചോദിച്ചു.
ഡ്രൈവർ ഒന്നും മിണ്ടിയില്ല. അയാൾ യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. യാത്രക്കാരൻ നൂറു രൂപ കൊടുത്തപ്പോൾ, ചില്ലറ ചോദിച്ച ഡ്രൈവറോട്, അടുത്ത കടയിൽപ്പോയി വാങ്ങിക്കൊണ്ടു വരൂ എന്നു പരുഷമായി പറഞ്ഞു. ഒന്നും പറയാതെ, ഡ്രൈവർ ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങി. കാലിനു സ്വാധീനക്കുറവുളള ആളായിരുന്നതിനാൽ, ഊന്നുവടിയുടെ സഹായത്താലാണ്, അയാൾ നടന്നു നീങ്ങിയത്.
ഒരു കാഴ്ചയും പൂർണ്ണമായിരിക്കില്ല. മുഴുവൻ കാഴ്ചകളും കണ്ട ആരുമുണ്ടാകുകയുമില്ല. സിഗ്നലിലെ കാഴ്ച കണ്ടവർക്കു പിന്നെന്തു സംഭവിച്ചു എന്ന അറിവുണ്ടാകില്ല. യാത്രക്കാരനെ ഇറക്കിയ സ്ഥലത്തെ കാഴ്ചകണ്ടവർ സിഗ്നലിലെ കഥയറിയണമെന്നുമില്ല. ഇരുകൂട്ടർക്കും സംഭവത്തിലെ കഥാപാത്രങ്ങളെക്കുറിച്ച്, വ്യത്യസ്ഥ അഭിപ്രായങ്ങളൊകും ഉണ്ടാകുക.
മുമ്പും പിമ്പും അറിയാതെ, തങ്ങൾ കണ്ട താൽക്കാലിക കാഴ്ചകളുടെ അടിസ്ഥാനത്തിൽ മാത്രം, അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവരാണു മനുഷ്യരിൽ കൂടുതൽ പേരും. എല്ലാം കാണാനും എല്ലാറ്റിൻ്റെയും നിജസ്ഥിതി അറിയാനും എല്ലാവർക്കുമായി എന്നും വരില്ല. വിലയിരുത്തൽ നടത്തുന്നതിനു മുമ്പ്, അതിനു തുനിയുന്നതു നല്ലതാണ്. ആദ്യ പകുതി മാത്രം കണ്ടിട്ട്, ഒന്നിനെക്കുറിച്ചും അരും വിധിന്യായം എഴുതാതിരിക്കുന്നതാണ്
അഭികമ്യം.
എല്ലാക്കാര്യങ്ങളും എപ്പോഴും വിശദീകരിക്കാനോ, ബോദ്ധ്യപ്പെടുത്താനോ ആർക്കും കഴിയണമെന്നില്ല. സത്യമായതെല്ലാം സ്വീകരിക്കപ്പെടണമെന്നും, സ്വീകാര്യമായുള്ളതെല്ലാം സത്യമായിരിക്കണമെന്നും നിർബ്ബന്ധമില്ല. എല്ലാം കണ്ടും കേട്ടും കർത്തവ്യ നിരതരായിരിക്കണമെങ്കിൽ, അസാധാരണ ആർജ്ജവം തന്നെ ഉണ്ടായിരിക്കണം. അതിനു കഴിയുന്നില്ലെങ്കിൽ, മൗനമാണ് ഏറെ മെച്ചം. മൗനം ഒരു ബലമുളള ഊന്നുവടിയാണു്. സ്വയം വീഴാതിരിക്കാനും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും, അതു് ഏറെ സഹായിക്കും. 'മൗനം വിദ്വാനു ഭൂഷണം' എന്നാണല്ലോ ജ്ഞാനമൊഴി?