ഒരു കച്ചവടക്കാരൻ കടയടച്ച്, ബസിൽ വീട്ടിലേക്കു പോകുകയായിരുന്നു. പണമടങ്ങിയ ബാഗും അയാളുടെ കൈവശവുണ്ടായിരുന്നു. പകലിലെ അദ്ധ്വാന ക്ഷീണത്താൽ, കുറച്ചു നേരം അയാൾ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ, തൻ്റെ ബാഗ് മോഷണം പോയെന്നയാൾക്കു മനസ്സിലായി. സഹയാത്രികരെല്ലാം ചുറ്റും കൂടി. അതിലൊരാൾ പറഞ്ഞു: "പണമുള്ള ബാഗും കയ്യിൽ വച്ച് ഉറങ്ങിയതു പരമാബദ്ധമായി പോയി". മറ്റൊരാൾ പറഞ്ഞു: "പണബാഗുമായി, ബസ്സിൽ കയറാനേ പാടില്ലായിരുന്നു".
ഇതെല്ലാം കേട്ട കച്ചവടക്കാരൻ ദുഃഖത്തോടെ പറഞ്ഞു... "എൻ്റെ പണം മോഷ്ടിക്കപ്പെട്ടതിൻ്റെ പേരിൽ നിങ്ങളെല്ലാം എന്നെ കുറ്റപ്പെടുത്തുന്നു. മോഷ്ടിച്ച ആ ദുഷ്നേക്കുറിച്ച്, ആരും ഒരു വാക്കു പോലും പറയുന്നില്ലല്ലോ".
വിമർശിക്കാൻ വേണ്ടി മാത്രം, വായ തുറക്കുന്നവർ ഏറേയാണ്. വിമർശനം വീണു കിടക്കുന്നവനെ എഴുന്നേല്പിക്കില്ല. വിമർശനം ശീലമാക്കിയവർക്കെല്ലാം, ഒരു പൊതു ഗുണമുണ്ട്. അവർ അധികം വിമർശിക്കപ്പെടുകയില്ല. കാരണം, അവർ ഒന്നും ചെയ്യാറില്ല. എന്തെങ്കിലും ചെയ്യുന്നവരേയല്ലെ, ആർക്കെങ്കിലും വിമർശിക്കാൻ സാധിക്കുക? ഫലമില്ലാത്ത വൃക്ഷത്തിനു കല്ലേറേൽക്കുയില്ലല്ലോ?
ഒന്നും ചെയ്യാനറിയാത്തവരുടെ തുറുപ്പുചീട്ടാണ് വിമർശനം. അവർക്കു തങ്ങളുടെ സാന്നിദ്ധ്യം മറ്റുള്ളവരെ അറിയിക്കാനുള്ള ഏക മാർഗ്ഗം അതു മാത്രമാണ്.
ഒരാൾ സ്ഥിരമായി വിമർശിക്കപ്പെടുന്നുവെങ്കിൽ, അതിനർത്ഥം, അയാൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്നും, അവയോരോന്നും ഫലം പുറപ്പെടുവിക്കുന്നുണ്ടെന്നുമാണ്. ആൾക്കൂട്ടത്തിൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഒരാൾക്കും, തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവില്ല.
കല്ലേറുകൾക്കെല്ലാം മറുപടി നൽകാൻ നിന്നാൽ, ഏറു കൊണ്ടു മരിക്കുകയേയുള്ളൂ
എന്നാൽ, എറിഞ്ഞു വീഴ്ത്താൻ പറ്റാത്ത വിധം, ഒരാൾ മുകളിലെത്തിയാല്പിന്നെ, എറിയുന്നവർക്കു താഴെ നിന്നു മുകളിലേക്കു നോക്കി അത്ഭുതപ്പെടാനേ കഴിയൂ. അതിനാൽ, ഏറുകൾക്കു മീതെ പറന്നുയരാനാകണം നമുക്ക്.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി